Wednesday, 25 April 2012

ഗൂര്‍ണിക്കോയുടെ ഓര്‍മ്മകള്‍.....




പിക്കസോ
യുദ്ധത്തിന്‍റെ കരിംകാഴ്ചകള്‍ക്ക് കലയുടെ കരങ്ങളാല്‍ നല്‍കിയ ഒരു മറുപടിയായിരുന്നു ഗൂര്‍ണിക്കോ. പിക്കസോ എന്ന മഹാനായ കലാകാരന്‍റെ ചിന്തയില്‍ വിരിഞ്ഞ മഹത്തായ ചിത്രരചന. തീ കാറ്റ് വിഴുങ്ങുന്ന നഗരത്തില്‍ കടിഞ്ഞാണ്‍ പൊട്ടിയോടുന്ന കുതിരയുടെ ദൃശ്യം യുദ്ധ വിരുദ്ധതയുടെ ആഗോളമായ ചിഹ്നമായി മാറുകയായിരുന്നു.

ഗൂര്‍ണീക്കോ
1937 ഏപ്രില്‍ 26 തിങ്കള്‍ സായാഹ്നം.സ്പാനിഷ് നഗരമായ ഗൂര്‍ണിക്കോയുടെ  ടൌണ്‍ മാര്‍ക്കറ്റ് ജനനിബിഡമായിരുന്നു. തലയ്ക്ക് മുകളിലൂടെ പാഞ്ഞ് പോകുന്ന വിമാനങ്ങളുടെ ഇരമ്പലാണ് പിന്നീട് അവര്‍ കേട്ടത്.പീന്നീട് മരണം ഭീകരമായ സ്ഫോടനങ്ങളുമായി ഗൂര്‍ണിക്കന്‍ ജനതയുടെ ജീവിതം കവര്‍ന്നെടുത്തു.  ജര്‍മനിയുടെയും ഇറ്റലിയുടെയും നാസിവ്യോമസേന മൂന്നു മണിക്കൂറുകളാണ് 110 ചതുരശ്ര കീലോ മീറ്റര്‍ മാത്രം വിസ്തീര്‍ണ്ണം ഉണ്ടായിരുന്ന ഗൂര്‍ണിക്കോ നഗരത്തിനു മുകളില്‍ ബോംബുകള്‍ വര്‍ഷിച്ചത്. പോര്‍വിമാനങ്ങള്‍ ഇന്ധനം തീരുന്നതുവരെ ബോംബുകള്‍ ഇട്ട ഫാസിസ്റ്റ് വിമാനങ്ങള്‍. തിരിച്ചുപോയി ഇന്ധനം നിറച്ച്‌ വീണ്ടും ആക്രമണങ്ങള്‍ ആവര്‍ത്തിച്ചു. 4.30 നും 7.30 നും ഇടയ്ക്ക് 31 ടണ്‍ ബോംബുകളാണ് ഗൂര്‍ണിക്കോയില്‍ വര്‍ഷിച്ചത്. ഗൂര്‍ണിക്കോയുടെ മാര്‍ക്കറ്റ്‌ പരിസരം മുഴുവന്‍  മനുഷ്യരുടെയും മൃഗങ്ങളുടെയും ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. ആക്രമണത്തില്‍ ആ നഗരം പൂര്‍ണ്ണമായും തകര്‍ത്തു തരിപ്പണമാക്കി.

1936 -ലെ തെരഞ്ഞെടുപ്പില്‍  ജനകീയമുന്നണിയുടെ റിപബ്ലിക്കന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍.ജര്‍മ്മന്‍‌ ഇറ്റാലിയന്‍ ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ സഹായത്തോടെ സ്പെയ്നിലെ ഫാസിസ്റ്റ് കക്ഷികള്‍  സ്പെയിനിലുടനീളം സൈനിക കലാപം ആരംഭിച്ചു. ഇത് രൂക്ഷമായ അഭ്യന്തരയുദ്ധമായി പരിണമിച്ചു. ജനറല്‍ ഫ്രാങ്കോ എന്ന ക്രൂരനായ സൈനിക തലവനാണ് ഇത്തരം ആക്രമണത്തിന്‍റെ നെടുനായകത്വം വഹിച്ചത്. ക്രൂരമായ പീഡനങ്ങളാണ് ഫ്രങ്കോയുടെ സ്പാനിഷ് ദേശീയസൈന്യം ജനങ്ങള്‍ക്കുനേരെ അഴിച്ചുവിട്ടത്.  ഈ കലാപത്തിന് യാഥാസ്ഥിതികരായ സഭാ പുരോഹിതരുടെയും സൈന്യത്തിന്‍റയും, ഭൂവുടമകളുടെയും ,ഫാസിസ്റ്റുകളുടെയും പിന്തുണയുണ്ടായിരുന്നു. റിപബ്ലിക്കന്‍ പക്ഷത്തിന് തൊഴിലാളികളുടെയും വിദ്യാസമ്പന്നരായ മധ്യവര്‍ഗ്ഗത്തിന്‍റയും കമ്യൂണിസ്റ്റുകാരുടെയും സോഷ്യലിസ്റ്റുകളുടെയും പിന്തുണയുണ്ടായിരുന്നു. ഇവര്‍ക്ക് ലോകമെമ്പാടുനിന്നും സഹാനുഭൂതി ലഭിച്ചിരുന്നു. ലോകമെങ്ങുമുള്ള ജനാധിപത്യവിശ്വാസികളുടെ ഐക്യദാര്‍ഢ്യം സ്പെയിനിലെ പൊരുതുന്ന ജനങ്ങളെ തേടിയെത്തി.ഇന്ത്യയില്‍ നിന്ന് ആക്കാലത്ത് നെഹറുവും ഐക്യദാര്‍ഢ്യം സ്പെയിനില്‍ എത്തിയിരുന്നു. സ്പെയിനിലെ ജനങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് വിപ്ലവകാരികള്‍ ഒഴുകിയെത്തി. സ്പെയിനിലെ പൊരുതുന്ന ജനതയ്ക്ക് പിന്തുണയുമായി ലോകമെങ്ങും  ബുദ്ധിജീവികളുടെ കൂട്ടായ്മകള്‍ രൂപം കൊണ്ടു.

ഇത്തരം ജനകീയ മുന്നേറ്റത്തില്‍ ഭീതി പൂണ്ട നാഷനലിസ്റ്റ് ഫാസിസ്റ്റുകള്‍ ഇറ്റലിയും ജര്‍മനിയിലും അധികാരത്തിലിരുന്ന ഫാസിസ്റ്റ് സര്‍ക്കാരുകളുടെ സഹായം തേടി. മുസ്സോളിനിയും ഹിറ്റ്‌ലറും സ്പെയിനിലെ ഫാഷിസ്റ്റു ശക്തികള്‍ക്ക് സൈന്യവും ടാങ്കുകളും പോര്‍വിമാനങ്ങളും എത്തിച്ചുകൊടുത്തു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ പദ്ധതികളുമായി നടന്നിരുന്ന ഇറ്റലിയും ജര്‍മനിയും സ്പെയിനിനെ തങ്ങളുടെ പുത്തന്‍ ആയുധക്കോപ്പുകളുടെ പരീക്ഷണശാലയാക്കി മാറ്റി.

ഈ ഫാസിസ്റ്റ് ഭീകരതക്കെതിരായുള്ള ശക്തമായ പ്രതിഷേധം ചിത്രീകരിച്ചുകൊണ്ട് പിക്കാസോ ഗൂര്‍ണിക്കോയെ അനശ്വരമാക്കിയത്. യുദ്ധ വിരുദ്ധതയ്ക്ക് എക്കാലത്തും പ്രചോദനമേകുന്ന അനശ്വര ചിത്രം....

രചിതവിന് പ്രണാമങ്ങള്‍....

No comments:

Post a Comment