Saturday, 26 May 2012

കൊലപാതകങ്ങളുടെ മണികിലുക്കത്തിന് പിന്നില്‍....


ലോകത്തിന്‍റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍  ചുരുക്കം ജനുസ്സില്‍പെടുന്നവരാണ് ഇവര്‍. ധൈര്യശാലികള്‍ എന്ന വിളിക്കാവുന്ന വര്‍ഗ്ഗം. അതില്‍ വരുന്ന ഒരു പേര് ഹിറ്റ്ലറാണ്. മറ്റൊന്ന് സഖാവ് സ്റ്റാലിന്‍. രാഷ്ട്രീയ പ്രതികാരത്തിന്‍റെ കൊലവിളികള്‍ മുഴക്കിയിട്ടും ഞങ്ങളൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ പ്രസ്താവനയിറക്കുന്ന സി പി എം നേതാക്കള്‍ക്കിടയില്‍ നിന്ന് ഇത്തരം ഒരു ധീരന്‍ ഇവര്‍ക്കോപ്പം ചേര്‍ക്കാവുന്ന ഒരു പേര് ഉദിച്ചുയര്‍ന്നിരിക്കുന്നു തറവാട്ടില്‍ പിറന്ന ആണ്‍കുട്ടിയായ എം എം മണി (ഞാന്‍ മുകളില്‍ പുകഴ്ത്തിയത് കണ്ട് മുഖം ചുളിക്കരുത്..എത് വിവരം കേട്ടവനും അപദാനം പാടുന്ന ചരിത്ര ദൌത്യം ചിലപ്പോള്‍ സ്വയം എറ്റെടുക്കെണ്ടി വരും..അതേ യാതോരു തരത്തിലും രാഷ്ട്രീയ ബോധമില്ലത്തയാളണ് എം എം മണി ഒരു വട്ടം രണ്ട് വട്ടം മൂന്ന് വട്ടം)


മണിയുടെ പ്രസംഗം കേട്ട ശേഷം ചാടികയറി അഭിപ്രായം പറയും മുന്‍പ് ചില കാര്യങ്ങള്‍ മനസ്സിലാക്കണം.
സിപിഎം മാഹാത്മജിയുടെ അഹിംസാ സിദ്ധാന്തത്തില്‍ അടിയുറച്ച് ശ്രീബുദ്ധനെ ആരാധിച്ചു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം ഒന്നുമല്ല. കൊല്ലുക, കൊലയ്ക്കു കൊടുക്കുക എന്നിവ പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍റെയും പാര്‍ട്ടി പരിപാടിയുടെയും ഭാഗമായി കൊണ്ടുനടക്കുന്ന വിപ്ലവപ്രസ്ഥാനമാണ്. "അടിച്ചാല്‍ തിരിച്ചടിക്കും" എന്നു മൈക്ക് കെട്ടി പ്രസംഗിക്കുന്ന നേതാക്കളുള്ള പാര്‍ട്ടിയാണിത്. "ചോരയ്ക്കു ചോര,കണ്ണിന് കണ്ണ്  " എന്ന് മുദ്രാവാക്യം വിളിക്കുന്ന  പാര്‍ട്ടിയാണ്. ഇതറിഞ്ഞിട്ടില്ലാത്ത ആരും കേരളക്കരയില്‍ കണില്ല.  ഒട്ടേറെ സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ടിവിടെ. ഒട്ടേറെപ്പേരെ സിപിഎമ്മുകാരാലും കൊല്ലപ്പെട്ടിട്ടുമുണ്ടാകാം. ടിപി ചിലപ്പോള്‍ ആ കണ്ണിയില്‍ വരുമായിരിക്കാം.  മരിക്കാന്‍ ഭാഗ്യം കിട്ടാതെ ജീവച്ഛവങ്ങളായി കിടക്കുന്നു. എന്നിട്ടും ഈ പാര്‍ട്ടി ഇവിടെ പ്രവര്‍ത്തിക്കുന്നു, തെരഞ്ഞടുപ്പുകളില്‍ മത്സരിക്കുന്നു, ജയിക്കുന്നു,തോല്‍ക്കുന്നു. പക്ഷെ ഇത്തരം എല്ലവര്‍‌ക്കും അറിയിന്നു അപ്രിയ സത്യം മൈക്ക് കെട്ടിവിളിച്ചു പറയുക എന്ന ഒരിക്കലും ഒരു സാമന്യമനുഷ്യന്‍ കാണിക്കാത്ത പിതൃശൂന്യത കാണിച്ച മണി പാര്‍ട്ടിക്ക് വേണ്ടി സ്വന്തം ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന എറ്റവും വലിയ സഹായം ചെയ്ത് കഴിഞ്ഞു.

പഴയ വി.എസ് ഗ്രൂപ്പിലെ അംഗമാണ് മണി. ബുള്‍ഡോസര്‍ മാന്തി മാന്തി വന്നപ്പോള്‍ ഗ്രൂപ്പ് മാറിയ വിദ്വാന്‍. ആങ്ങനെയുള്ള എം.എം. മണി. ഇപ്പോള്‍ പറഞ്ഞിരിക്കുന്ന അരുംകൊലകള്‍ എതുകാലത്ത് നടന്നതാണെന്ന് ഒര്‍ക്കുക.  ഒരാളെ വെടിവച്ചു കൊന്നു, ഒരാളെ തല്ലിക്കൊന്നു, ഒരാളെ കുത്തിക്കൊന്നു... ഇതൊക്കെ നടന്നപ്പോള്‍ വിഎസ്  എവിടെയായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും വിഎസ്സ് സംസ്ഥാന സെക്രട്ടറിയായിരുന്നു അന്ന്. അന്നൊക്കെ വിഎസ്സിന്‍റെ അടുത്ത ആളായിരുന്നു മണി എന്നോര്‍ക്കുക..! ഒരുപക്ഷെ ബുദ്ധിമാനായ മണിയും ഔദ്യോഗിക പക്ഷം എന്ന് അറിയപ്പെടുന്ന വിഭാഗം നടത്തിയ ഒരു ഗുഢതന്ത്രമാണ് ഈ വെളിപ്പെടുത്തല്‍ എന്നും സംശയിക്കാം. ഈ വെളിപ്പെടുത്തല്‍ നടത്തിയത് വിഎസ്സിനെക്കൂടി കൊലക്കേസില്‍ വലിച്ചിടാനുള്ള ശ്രമമായും ഇത് സംശയിക്കാം.   പാര്‍ട്ടിയില്‍ വിഎസ്സിന്‍റെ കാലത്തും കൊലകള്‍ ധാരാളം നടന്നിട്ടുണ്ട് എന്നതാണ്  പരിശോധിച്ചാല്‍ മണി പറഞ്ഞതിന്‍റെ യഥാര്‍ത്ഥ പൊരുള്‍....! ഇപ്പോള്‍ ടിപി വധം വഴി പിണറായിയെ ലക്ഷ്യമിടുന്നവര്‍ക്ക് ഒരു സന്ദേശം നല്‍കുന്നുണ്ട് മണി.പോലീസ് ചോദ്യം ചെയ്യുമ്പോള്‍ ഇതൊക്കെ വിഎസ്സിനും അറിയാമായിരുന്നു എന്ന് മണി പറഞ്ഞുപോയാല്‍...! അയ്യോ..!

ഇനി വിഎസ്സിനോട് ചിലവാക്കുകള്‍....
അച്യൂതാനന്ദന്‍ ഇപ്പോള്‍ അഖില കമ്യൂണിസ്റ്റ് തിരുത്തല്‍ വാദിയാണല്ലോ , അദ്ദേഹത്തിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ആദ്യം കഴിഞ്ഞകാല സിപിഎം കൊലപാതകങ്ങള്‍ക്കെല്ലാം ഞാനടക്കമുള്ള ജനങ്ങളോട് മാപ്പ് ചോദിക്കണം.എന്നിട്ട് മതി സഖാവേ തിരുത്തല്‍ വാദം. ചന്ദ്രശേഖരന്‍റെ വധം മാത്രമല്ല കൊലപാതകം അപലപിക്കുന്ന അപഹാസ്യമായ നിലപാട് നിര്‍ത്തട്ടെ. ഒരു പാട് രാഷ്ട്രീയ കൊലപാതകങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട്. അതൊന്നും കണ്ട് രോഷം വരാത്ത ഈ മനുഷ്യന്‍റെ ഇപ്പോഴത്തെ രോഷത്തില്‍ എനിക്ക് സംശയമുണ്ട്‌. അവരുടെയൊക്കെ കുടുംബങ്ങളോട് ക്ഷമ ചോദിക്കാന്‍ ധൈര്യമുണ്ടോ  വിഎസ്സിന് ?  ഒരാളെപ്പോലും ഞാന്‍ കൂടി ഉള്‍പ്പെടുന്ന ഈ പാര്‍ട്ടി ഇനി കൊല്ലില്ല എന്ന് പ്രഖ്യാപിച്ചിട്ട് ആകട്ടെ തിരുത്തല്‍ വാദം  സഖാവേ.!

Thursday, 24 May 2012

വധം..വധനുവധം


തിരോധാനങ്ങള്‍,തിരസ്കാരങ്ങള്‍,ത്യാഗങ്ങള്‍ എന്നിവയുടെ അപ്പുറവും ഇപ്പുറവും ചരിത്രത്തെ കുറ്റികെട്ടിയിരിക്കുന്ന ഒരു രാഷ്ട്രീയ ചരിത്രമാണ് ഇത്രകാലമായി കേരളത്തിനുള്ളത് .ടി.പി ചന്ദ്രശേഖരന്‍ എന്ന കമ്യൂണിസ്റ്റിന്‍റെ മരണവും ഇത്തരം ഒരു വെളിച്ചത്തില്‍ എടുക്കുക. കേരളത്തില്‍ നടന്ന എറ്റവും ക്രൂരമായ കൊലപാതകം എന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല. ഇരുട്ടില്‍ ഒളിച്ചിരിക്കുന്ന മരണത്തിന്‍റെ കാലോച്ച എന്നത് പഴയോരു പ്രയോഗമാണ് എന്നാലും അത് തേടിയെത്തിയ കമ്യൂണിസ്റ്റ് ധീരനാണ് ടി.പി. വ്യക്തിപരമായ ഒരു ഓര്‍മ്മ കഴിഞ്ഞ വര്‍ഷമാണ് ഇന്‍റര്‍ സിറ്റി എക്സ്പ്രസിന് കൊച്ചിയിലേക്ക് വരുമ്പോള്‍ വടകരയില്‍ നിന്ന് കോഴിക്കോടിന് പോകാന്‍ കയറിയ മനുഷ്യനെ ഞാന്‍ പരിചയപ്പെട്ടിരുന്നു. എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചു ജേര്‍ണലിസം പഠിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ പരിചയമുള്ള ചില ജേര്‍ണലിസ്റ്റുകളുടെ വിശേഷങ്ങള്‍ പങ്കുവച്ചു. ആ ചെറിയ പരിചയത്തില്‍ ഇത്രയും ഊഷ്മളമായി സംസാരിച്ച ആ വ്യക്തി ഒരിക്കലും കമ്യൂണിസ്റ്റാകതിരിക്കാന്‍ സാധിക്കില്ല...കുലംകുത്തിയല്ല..
         
          വൈകിയ കുറിപ്പ് എന്ന് തോന്നാം പക്ഷെ കേള്‍ക്കുകയായിരുന്നു ഇത്രനാള്‍ ടി.പിയുടെ ജീവന്‍ ഇല്ലതാക്കിയതിന് ശേഷം ചുറ്റും എന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാക്കുകയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ എറ്റവും വലിയ പ്രതിസന്ധി എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന വാചകം. സത്യം തന്നെയാണ് എവിടെയോ ഉയരുന്ന വാക്കുകള്‍ ഉദ്ധരിച്ചാല്‍ ചോരച്ചാലുകള്‍ നീന്തി കയറിയ പ്രസ്ഥാനം ഒടുക്കം ഒരു കമ്യൂണിസ്റ്റിന്‍റെ രക്തത്തില്‍ ഒലിച്ചുപൊകുന്ന കാഴ്ച കാണേണ്ടി വരുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന സംശയം.അത്തരത്തില്‍ ഒന്ന് സംഭവിക്കാതിരിക്കട്ടെ എന്ന് ആശിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍.
       
             ടി.പി വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ല എന്ന കാര്യം വീണ്ടും വീണ്ടും അവര്‍ത്തിക്കുന്നുണ്ട് സിപിഎം അങ്ങനെയെങ്കില്‍ ഇതിന്‍റെ യാഥാര്‍ത്ഥ്യം പുറത്ത് വരേണ്ടത് പാര്‍ട്ടിയുടെ ആവശ്യമാണ്. അതിനാല്‍ തന്നെ പാര്‍ട്ടി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക സത്യം പുറത്തുകൊണ്ടു വരാന്‍ കേരളത്തിലെ എറ്റവും വലിയ പാര്‍ട്ടിക്ക് കഴിയട്ടെ. അല്ലാതെ ആ സമയത്ത് എന്തിനും വിളിച്ചാല്‍ കിട്ടുന്ന ഒരു കൂട്ടം അണിയെ വച്ച് ശക്തി പ്രകടനം നടത്തിയിട്ടും, അന്വേഷണം നടത്തുന്നവരെ പുലയാട്ട് പറഞ്ഞിട്ടും കാര്യമില്ല. മാധ്യമങ്ങള്‍ പോലീസ് ഭാഷ്യം എന്ന രീതിയില്‍ പ്രക്ഷേപണം ചെയ്യുന്ന കാര്യങ്ങള്‍ വാസ്തവവിരുദ്ധം എന്ന് പാര്‍ട്ടിക്ക് തോന്നുന്നുവെങ്കില്‍ തീര്‍ച്ചയായും കോടതിയെ സമീപിക്കുക അതിന് തടയിടുക.
                 
         പിന്നെ എതുകാലത്തും പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിക്ക് ഇട്ട് കൊട്ടുവാനായി പിറന്ന ജന്മങ്ങള്‍ ഒത്തിരിയുണ്ട് അതിനാല്‍ തന്നെ അവരുടെ വാക്കുകള്‍ എന്തിന് ശ്രദ്ധിക്കണം. ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ക്ക് മുകളില്‍ ഒടുക്കം ബര്‍ലിനില്‍ പറന്ന് കളിച്ചത് സോവിയറ്റ് ചെങ്കോടിയാണെന്ന ചരിത്രം പാര്‍ട്ടിക്ക് ഊര്‍ജമാക്കുവാന്‍ സാധിക്കണം. ഇത്രയും പറഞ്ഞത് സാക്ഷാല്‍ പിണറായി മുതല്‍ എളംമരം കരീം വരെ പറഞ്ഞതില്‍ സത്യം ഉണ്ട് എന്ന ധാരണയിലാണ് അത് അങ്ങനെയല്ല എന്ന് കാലം തെളിയിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കം പിണറായി പാറപ്പുറത്തു തുടങ്ങി പിണറായി സെക്രട്ടറിയില്‍ അവസാനിച്ചു എന്ന് ചരിത്രം പറയും.
                 
            ഇനി വിഎസ്സ് അദ്ദേഹം എപ്പോളും കൊതിപ്പിക്കും..കൊതിപ്പിച്ച്..കൊതിപ്പിച്ച് ആളെ റോട്ടിലിറക്കും രണ്ട് മുദ്രവാക്യം വിളിപ്പിക്കും..കടം വാങ്ങി ഫ്ലെക്സ് അടിപ്പിക്കും ഒടുക്കം ജാഥ നീങ്ങാം എന്ന് പറഞ്ഞപ്പോള്‍ വിഎസ്സ് വീട്ടിലോ..ആലുവ ഗസ്റ്റ്ഹൌസിലോ ഇരിപ്പുണ്ടാകും. റോട്ടിലിറങ്ങിയവര്‍ ഒടുക്കം റോട്ടില്‍ തന്നെ...പ്രതീക്ഷയും വഴിയോരത്ത് തൂങ്ങുന്ന ഫ്ലക്സും മാത്രം ബാക്കി. സഖാവ് ടിപിയും അങ്ങനെ റോട്ടിലിറങ്ങിയ ഒരു വ്യക്തിയാണെന്ന് ധീരനായ വിഎസ്സ് ഒര്‍ക്കുന്നുണ്ടാകും എന്ന് കരുതാം.
            കോണ്‍ഗ്രസുകാരുടെ സ്നേഹം കാണുമ്പോള്‍ പേടിയാകുന്നു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. നെയ്യാറ്റിന്‍ കരയില്‍ കരകയറാന്‍ അവര്‍ ടിപിയുടെ വിപ്ലവത്തിനെ കൂട്ടുപിടിക്കുകയായിരുന്നു അതിനെ ഞാന്‍ എതിര്‍ക്കും കാരണം നാലുകാശിന് മറുകണ്ടം ചാടിയവന്‍റെ വോട്ടിനായി വടകര മണ്ഡലം വച്ചു നീട്ടിയിട്ടു പുല്ലുപൊലെ വലിച്ചെറിഞ്ഞ സഖാവിന്‍റെ പേര് ഉപയോഗിക്കാന്‍ നിങ്ങളുടെ കോണ്‍ഗ്രസിന് ആയിരം കാതങ്ങള്‍ ഇനിയും താണ്ടുവാനുണ്ട്.
           
ഒഞ്ചിയം
         കമ്യൂണിസ്റ്റ് ആശയത്തിന്‍റെ പേരില്‍ വ്യക്തമായ പരിവാടിയുടെ പേരില്‍ ലോകത്തിന്‍റെ ഒരു ഭാഗത്തും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉയര്‍ന്ന് വരാത്ത കാലത്ത് ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം നല്‍കിയവരാണ് ടിപിയും സംഘവും. മണ്ടോടി കണ്ണന്‍ സ്വന്തം രക്തം കൊണ്ട് രക്തപതാക വരച്ച ഒഞ്ചിയത്തിന്‍റെ പുഴംകര മണ്ണില്‍ നിന്നും കടത്തനാട് വീര്യവുമായി ഉദിച്ച പ്രസ്ഥാനം. അത് അര്‍ക്കെങ്കിലും തലവേദനയായി മാറിയെങ്കില്‍ അവര്‍ അതിനെ നശിപ്പിക്കാന്‍ നടത്തിയ നിഷ്ഠൂരതയാണ് ടിപിയുടെ വധം. അതിനാല്‍ തന്നെ കാലം ആ സത്യം പുറത്തുകൊണ്ടു വരും
ഈ കേസില്‍ മാധ്യമങ്ങള്‍ക്ക് അനുകൂലമായും പ്രതികൂലമായും വിമര്‍ശനങ്ങള്‍ ഉയരുന്നു എന്‍റെ അഭിപ്രായത്തില്‍ ഒരു വാചകം മാത്രമേ ഉള്ളൂ..ഞങ്ങളോളം സഹിഷ്ണുക്കള്‍ ഈ ഭൂമുഖത്തെങ്ങുമില്ല. അതംഗീകരിക്കുക! ഇല്ലെങ്കില്‍ തലമണ്ട ഞങ്ങളെറിഞ്ഞുടക്കും. (We are the most tolerant people on earth. Accept it! otherwise, we will smash your face)
 
 

Monday, 7 May 2012

അമീര്‍ ചോദിക്കുന്നു ''ഞായറാഴ്ച എന്താ പരുവാടി''




ഒരു ഞായറാഴ്ച പനി പിടിച്ച് വീട്ടില്‍ കിടക്കുമ്പോള്‍ പ്രത്യേകിച്ച് പണിയൊന്നും ഇല്ലല്ലോ..പതിവ് പരുവാടി ടിവി കാണുക..
ഞായറാഴ്ചത്തെ ടിവി കാണലിന് ഒരു പ്രത്യേകതയുണ്ട്..സോറി ഒരു നോസ്റ്റാള്‍ജിക്ക് മൂഡുണ്ട്...
കളി മടുത്ത (അല്ലെങ്കില്‍ കാലം മടുപ്പിച്ച) ഒരു തലമുറ ടിവിക്ക് മുന്നിലേക്ക് പറിച്ചു നടപ്പെട്ട കാലത്തിന്‍റെ തുടക്കമായിരുന്നു അത് ഞായറാഴ്ചകള്‍ ടിവി കാഴ്ചകളുടെതായി മാറിയ കാലം രാമയണവും,മഹാഭാരതവും കഴിഞ്ഞ് ശ്രീ കൃഷ്ണയില്‍ എത്തിയിരുന്നു ഒപ്പം ഒരു ശക്തിമാനും.....
അതോക്കെ ഒരു കാലം.
ഇനി കാര്യത്തിലേക്ക് വരാം ആമീര്‍ ഖാന്‍ എന്ന ചലച്ചിത്രത്ത താരത്തെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത് ലഗാന്‍ എന്ന ചിത്രം മുതലാണ് തുടര്‍ന്ന് ആമീര്‍ ചെയ്ത വേഷങ്ങള്‍ സാധരണ ബോളിവുഡ് നടന്മാര്‍ ചെയ്യുന്നതില്‍ ഒരു വ്യത്യസ്ഥത പൂര്‍ണ്ണമായും പാലിച്ചിരുന്നു. കൂടാതെ സാധരണമായ ബോളിവുഡ് സ്വയം പുകഴ്ത്തല്‍ വേദികളില്‍..അവാര്‍ഡ് നൈറ്റുകള്‍ എന്നിവയില്‍ ഒന്നും ആമീര്‍‌ ഉണ്ടായിരുന്നില്ല. പക്ഷെ നര്‍മ്മദാ സമരവേദിയിലും അഴിമതിവിരുദ്ധ പോരാട്ട വേദിയിലും കാണുവാനും സാധിച്ചു....
പ്ലാച്ചിമടയില്‍ കോളഭീമനെ തോല്‍പ്പിച്ചപ്പോള്‍ അതിന്‍റെ എതിര്‍ വശത്തുണ്ടായിരുന്ന ആമീറിനോട് ദേഷ്യവും തോന്നിയിട്ടുണ്ട്.....
അപ്പോഴാണ് നാട്ടുകാരേ കോടീശ്വരന്മാരക്കാനും,സ്വന്തം മകളുടെ പ്രായം ഉള്ളവരോപ്പം ഡാന്‍സ്സ് കളിക്കാനും പ്രൈഡ് ഓഫ് സ്റ്റേറ്റ് തുടങ്ങിയ അവര്‍ഡുകള്‍ വാങ്ങുവാനും നടക്കുന്ന താര നക്ഷത്രങ്ങളുടെ കൂട്ടത്തിലേക്കാണോ ആമീറും എന്ന് തോന്നിക്കുന്ന വിധം ആമീര്‍ അത് പ്രഖ്യാപിച്ചത്. ഒരു ടെലിവിഷന്‍ പരിവാടി താനും തുടങ്ങുന്നു  ...
എന്നാല്‍ അവതരണ ഗാനത്തിലും മറ്റും പുലര്‍ത്തിയ പുതുമ പുതിയ മാറ്റം എന്നതിലേക്ക് വിരല്‍ ചൂണ്ടലായി മാറിയിരുന്നു....പിന്നീടു ചില തീരുമാനങ്ങള്‍ ദൂരദര്‍ശനില്‍ കൂടി പരിവാടി സംപ്രേക്ഷണം ചെയ്യും..ഇങ്ങനെ ചിലത്...പക്ക പ്രഫഷണലായ ആമീരിന്‍റെ കയ്യില്‍ ഇത്തരം നമ്പറുകള്‍ കുറേ ഉണ്ട് എന്നത് മറ്റോരു കാര്യമായതിനാല്‍ അതില്‍ അധികം ശ്രദ്ധ പതിപ്പിക്കണം എന്ന് തോന്നിയിട്ടുമില്ല....
പക്ഷെ സമയം കേട്ടപ്പോഴാണ് ആ മുകളില്‍ പറഞ്ഞ നോസ്റ്റള്‍ജിക്ക് മൂഡ് കിട്ടിയത്....
 'സത്യമേവ ജയതേ' കണ്ടു. അടുത്തകാലത്ത് ഒരു സാമൂഹിക വിഷയത്തെ ഇത്രയും നന്നായി ചര്‍ച്ച ചെയ്യാനും,അപഗ്രഥിക്കാനും രാത്രികാല ചര്‍ച്ച സദസ്സുകള്‍ നടത്തുന്ന ഒരു വാര്‍ത്ത ചാനലിനും കഴിഞ്ഞിട്ടില്ല എന്ന കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. കേരളത്തിന്‍റെ പ്രതലത്തില്‍ നിന്ന് ആലോചിക്കുമ്പോള്‍ നമ്മുടെ സാമൂഹികന്തരീക്ഷത്തെ സ്വാദീനിക്കുന്ന വിഷയമല്ല പെണ്‍ ഭ്രൂണഹത്യ.എന്നാല്‍ അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥമായ ഒരു അവസ്ഥയിലാണ് ഉത്തരേന്ത്യയും മറ്റും.വിദ്യസമ്പന്നമായ ഒരു ജനത തന്നെ ഇത്തരം ഒരു മഹാവിപത്തിന് കൂട്ടുനില്‍ക്കുന്നു എന്ന സത്യം ആമീര്‍ കാട്ടിതരുന്നുണ്ട്. ഒപ്പം കാലം നടത്തിയ പോരാട്ടത്തിലൂടെ ഇത്തരം വിപത്ത് അതിജീവിച്ച പഞ്ചാബ് ഗ്രാമത്തിന്‍റെ ഉദഹരണത്തില്‍ നിന്ന് നമ്മുക്ക് ഒരു പ്രത്യശയും നല്‍കുന്നുണ്ട് ആമീറിന്‍റെ 'സത്യമേവ ജയതേ'.
പിന്നെ പെണ്ണുകെട്ടാന്‍ കഴിയാതെ 'പുരനിറഞ്ഞ്' നില്‍ക്കുന്ന ഹരിയാനയിലെ യുവക്കളേ കാണിച്ചപ്പോള്‍ ഞാന്‍ ഒരു കാര്യം ഓര്‍ത്തു...
4-5 വര്‍ഷം മുന്‍പാണ് എന്‍റെ ബന്ധുവായ ഒരു ചേച്ചിയെ ഒരു ഹരിയാനയിലെ ജന്മി കല്ല്യാണം കഴിച്ചു. ഇങ്ങോട്ടു കൊണ്ടുപോകുകയും ചെയ്തു പക്ഷെ അവര്‍ക്ക് അവിടെ നേരിടേണ്ടി വന്ന പീഡനങ്ങള്‍ ക്രൂരമായിരുന്നു.കല്ല്യാണം കഴിക്കാന്‍ കഴിയാത്ത മറ്റുള്ള കുടുംബത്തിലെ പുരുഷന്മാരയിരുന്നു ദുരിതങ്ങള്‍ എറെ സൃഷ്ടിച്ചത് നാട്ടില്‍ തിരിച്ചെത്തിയ അവര്‍ പറഞ്ഞിട്ടുണ്ട്........
മനുഷ്യകടത്ത് എന്നത് ആഭ്യന്തരമായ മനുഷ്യകച്ചവടം എന്ന നിലയിലേക്ക് തരം താണുന്ന രീതിയിലാണ് ഈ വിഷയങ്ങള്‍ പരിണമിക്കുന്നതെന്ന് നാം ഞെട്ടലോടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇതിനോപ്പം ഭ്രൂണഹത്യയെ ശക്തമായി നേരിട്ട മാധ്യമ പ്രവര്‍ത്തകരുടെ അനുഭവം കൂടിയാകുമ്പോള്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ കുറ്റവാളിക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ എത്രവലുതാണെന്ന് തെളിയിക്കുന്നു.....
കാലത്തിന്‍റെ മാറ്റോലി എന്നതായിരിക്കാം ചിലപ്പോള്‍ ഈ പുതിയ നീക്കത്തിന് നല്‍കേണ്ട പേര്,  'സത്യമേവ ജയതേ'. അവസാനിച്ച ഉടന്‍ അതിന്‍റെ വെബ്ബ് സെറ്റ് ഓവര്‍ ട്രാഫിക്കാല്‍ തകര്‍ന്നത്. വിവിധ ഭാഷകളിലും ദൂരദര്‍ശനിലും നടത്തുന്ന പ്രക്ഷേപണമാണ് ഇതിന് ഒറ്റ എപ്പിസോഡില്‍ ഇത്രയും ജനപ്രീതി നല്‍കിയത്.......
വൈകീട്ട് എന്താ പരുവാടി എന്ന് ചോദിച്ച് നടക്കുന്ന നമ്മുടെ താരരാജക്കന്മാര്‍ക്ക്....
ആമീറിന്‍റെ രീതിയില്‍ ഒന്നു മാറ്റി ചോദിച്ചുടെ ഞായറാഴ്ച എന്താ പരുവാടി..?

Thursday, 3 May 2012

നാരികള്‍ നയിക്കും നാട് !


അതുകൊണ്ടാവും നമ്മുടെ രാഷ്ട്രീയക്കാര്‍ വനിതാ സംവരണ ബില്ല് പസ്സാക്കത് എന്ന് അറിയാമോ..?
അത് അറിയണം എങ്കില്‍ ഐസ് ലാന്‍റ് എന്ന രാജ്യത്തെ കുറിച്ച് അറിയണം..അവിടെ സംഭവിച്ച മാറ്റത്തെ കുറിച്ച് അറിയണം....
അതിലെ നെല്ലും പതിരും തിരിക്കുന്നത് പിന്നീട് എന്നാല്‍ ഈ സത്യം വായിക്കൂ...

 ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു കുഞ്ഞു ദ്വീപ്.  ജനസംഖ്യ  3.20 ലക്ഷം. പക്ഷേ, ലോകത്തെ മറ്റൊരു രാജ്യവും കാട്ടാത്ത ധൈര്യം ഈ കുഞ്ഞുരാജ്യം കാട്ടി. രാജ്യത്തെ എല്ലാ നിശ ക്ലബ്ബുകളും അടച്ചു പൂട്ടാനുള്ള നിയമം അവര്‍ പാസ്സാക്കി. വ്യഭിചാരം നിയമ വിധേയമായിരുന്ന ഇവിടെ ഇപ്പോള്‍ അതും നിരോധിച്ചു. സ്ത്രീകളെ കടത്തുന്നത് തടയാന്‍ ശക്തമായ നടപടികളുമെടുത്തു. എല്ലാറ്റിനും മുന്നില്‍ നിന്നത് രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ജൊഹാന സിഗുറാര്‍ടോട്ടിര്‍.

മതപരമായ കാരണങ്ങളാലല്ലാതെ ഫെനിനിസ്റ്റ് ചിന്തയുടെ അടിസ്ഥാനത്തില്‍ എല്ലാത്തരം സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങളും നിരോധിക്കുന്ന ആദ്യരാജ്യമായിരിക്കുകയാണ്  ഐസ് ലാന്‍ഡ്.  ദേശീയ പാര്‍ലമെന്റായ 'ആള്‍തിങ്ങി'ല്‍ കോള്‍ബണ്‍ ഹാള്‍ദോര്‍സ്‌ടോട്ടിന്‍ എന്ന വനിത  നേതാവാണ് പുതിയ നിയമം അവതിരപ്പിച്ചത്. സ്ത്രീകള്‍ തുല്യ പൗരന്മാരാണ്, വിലയ്ക്കു വാങ്ങാനുള്ള വസ്തുക്കളല്ല എന്ന ശക്തമായ ആശയം ഉള്‍‌കൊള്ളുന്നതായിരുന്നു നിയമം

 ശക്തമായ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുള്ള രാജ്യങ്ങള്‍ക്കു പോലും സാധിക്കാത്തത് എങ്ങനെ ഐസ് ലാന്‍ഡ് സാധിച്ചു? അതിലുള്ള പ്രധാന കാര്യം അവിടുത്തെ പാര്‍ലമെന്റില്‍ പകുതില്‍ എറെ സ്ത്രീകളാണ് എന്നതു തന്നെ. രാഷ്ട്രീയരംഗം അടക്കി വാഴുകയാണ് സ്ത്രീകള്‍ അവിടെ. ഫെമിനിസ്റ്റ് . 130 ലോകരാജ്യങ്ങളുടെ ജന്‍ഡര്‍ സ്ത്രീ-പുരുഷ സമത്വ സൂചികയില്‍ നാലാം സ്ഥാനമാണ് ഐസ് ലാന്‍ഡിനുള്ളത്. രാഷ്ട്രീയക്കാരില്‍ മൂന്നിലൊന്നിലേറെ സ്ത്രീകളാണെങ്കില്‍ രാഷ്ട്രീയത്തിന്റെ സ്വഭാവം തന്നെ മാറുമെന്നാണ് ഐസ് ലാന്‍ഡുകാര്‍ പറയുന്നത്. പിന്നെ, തീരുമാനങ്ങള്‍ സ്ത്രീപക്ഷത്തു നിന്നുള്ളവയായിരിക്കും.

രണ്ടാമത്തെ കാര്യം, ഈ നിയമം പാസ്സക്കണം  എന്ന കാര്യത്തില്‍ അവിടെ അഭിപ്രായ ഐക്യം ഉണ്ടായിരുന്നു എന്നതാണ്.
ഇതിന്‍റെ അനുകൂല പ്രതികൂല വാദങ്ങള്‍ നിങ്ങള്‍ക്ക് വിടുന്നു.....

Wednesday, 2 May 2012

മനുഷ്യത്വം വീണ്ടും ചര്‍ച്ചയാകുന്നു...


സോണിസോറി എന്ന യുവതിയെ കുറിച്ച് അറിയാമോ ഇറോം ശര്‍മ്മിള എന്ന യുവതിയുടെ പോരാട്ടത്തിനപ്പുറം.ഭരണകൂടത്തിന്‍റെ ഭീകര കരങ്ങള്‍ പതിച്ച ഒരു പെണ്‍ജീവിതമാണ് ഇവരുടെത്.‘മാവോയിസ്റ്റ് ബന്ധം’ ആരോപിച്ചു കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് ദാന്ധെവാഡയില്‍ അധ്യാപികയായ സോണി സോറിയെ ‘മാവോയിസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇപ്പോള്‍ റായിപൂര്‍ ജയിലില്‍ കഴിയുകയാണ് സോണി സോറി. ക്രൂര പീഡനങ്ങള്‍ നേരിട്ട് കഴിയുന്ന സോണിയുടെ മോചനം ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകര്‍ എഴുതിയ കത്ത് താഴെ ചേര്‍ക്കുന്നു...

"ബഹുമാനം നിറഞ്ഞ ശ്രീ മന്മോഹന്‍ സിംഗ്, ഇന്ത്യന്‍ പ്രധാനമന്ത്രി,

‘മാവോയിസ്റ്റ് ബന്ധം’ ആരോപിച്ചു റായിപൂര്‍ ജയിലില്‍ കഴിയുന്ന സോണി സോറിയിലേക്ക് ഞങ്ങള്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. റായിപൂര്‍ ജയലില്‍ കഴിയുന്ന അവരുടെ ശാരീരിക നില നിരന്തരം മോശമായി കൊണ്ടിരിക്കുന്നു. ഏറെ ക്ഷീണിതരായ അവര്‍ക്ക് നടക്കാനും ഇരിക്കാനും വരെ ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നു. മുത്രം ഒഴിക്കുമ്പോള്‍ പോലും രക്തം . സോണിയുടെ യോനിയിലേക്ക് വലിയ കല്ലുകള്‍ കയറ്റിയതായി എന്‍ ആര്‍ എസ് മെഡിക്കല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടും കാര്യമായ ചികില്‍സയോ വൈദ്യ പരിശോധനയോ നല്‍കാന്‍ സര്‍ക്കാര്‍ ഇത് വരെ തയാറായിട്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് ദാന്ധെവാഡയില്‍ അധ്യാപികയായ സോണി സോറിയെ ‘മാവോയിസ്റ്റ് ബന്ധം’ആരോപിച്ചു അറസ്റ്റ് ചെയുന്നത്. അറസ്റ്റു ചെയ്യപ്പെട്ട അവരെ ജയിലില്‍ ശാരീരികമായും ലൈംഗികപരമായും ക്രൂര പീഡനങ്ങള്‍ക്കാണ് വിധേയമാക്കിയത്. അറസ്റ്റ് ചെയ്യപ്പെട്ടു ആറു മാസം കഴിഞ്ഞിട്ടും സംഭവത്തെ കുറിച്ച് കൃത്യമായ അന്വേഷണം പോലും നടത്താന്‍ സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ തയ്യാറായിട്ടില്ല. സുപ്രീം കോടതയിലെ അവരുടെ കേസ് നിരന്തരം മാറ്റി വെക്കുകയാണ് ഉണ്ടായത്. ഈ കാലയളവില്‍ സിവില്‍ സമൂഹവുമായുള്ള സോണിയുടെ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാനുള്ള ശ്രമങ്ങളാണ് പോലീസ് അധികാരികള്‍ നടത്തിയത്. കഴിഞ്ഞ ജനുവരിയില്‍ സോണിയെ കാണാന്‍ റായിപൂര്‍ ജയിലില്‍ എത്തിയ, രാജ്യത്തിലെ വിവിധ വനിതാ സംഘടന പ്രധിനിധികളെ തിരിച്ചയക്കുകയായിരുന്നു. സോണി സോറി അനുഭവിക്കുന്ന പീഡനങ്ങളും , നിലവില്‍ ഛത്തീസ്ഗഡില്‍ നിലനില്‍ക്കുന്ന അടിച്ചമര്‍ത്തല്‍ പ്രക്രിയകളും, രാജ്യത്തിലേയും ഛത്തീസ്ഗഡിലേയും വിവിധ ജയിലുകളില്‍ കഴിയുന്ന വനിതകളെ കുറിച്ച് ഞങ്ങളെ ഉല്‍ക്കണ്ഠകുലരാക്കുന്നു. ആയതിനാല്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സോണിയുടെ ശാരീരിക നിലയുടെ നിജസ്ഥിതി അറിയുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഞങ്ങള്‍ താങ്ങളോട് ആവശ്യപെടുന്നു. ദിവസേന വഷളായി കൊണ്ടിരിക്കുന്ന സോണിയുടെ ആരോഗ്യ നില ഞങ്ങളെ വല്ലാതെ ആശങ്കാകുലരാക്കുന്നു. ആയതിനാല്‍ അവരുടെ ജീവന്‍ സംരക്ഷിക്കുന്നതിന് വേണ്ടി അടിയന്തരമായി അവരെ വൈദ്യ പരിശോധനക്ക് ഹാജരാക്കണമെന്നും ഞങ്ങള്‍ വിനീതമായി താങ്ങളോട് ആവശ്യപെടുകയാണ്…."

മനുഷ്യവാകശത്തിന്‍റെ പേരിലുള്ള വെറും വാക്കുകള്‍ അല്ല ഈ സ്ത്രീയുടെ കാര്യത്തില്‍ വേണ്ടത്. ബിനായക് സെന്‍ അടക്കമുള്ളവരുടെ അനുഭവങ്ങള്‍ നിങ്ങള്‍ ഓര്‍മ്മയില്‍ കുറിച്ച് ഓര്‍ക്കുക.

Wednesday, 25 April 2012

ഗൂര്‍ണിക്കോയുടെ ഓര്‍മ്മകള്‍.....




പിക്കസോ
യുദ്ധത്തിന്‍റെ കരിംകാഴ്ചകള്‍ക്ക് കലയുടെ കരങ്ങളാല്‍ നല്‍കിയ ഒരു മറുപടിയായിരുന്നു ഗൂര്‍ണിക്കോ. പിക്കസോ എന്ന മഹാനായ കലാകാരന്‍റെ ചിന്തയില്‍ വിരിഞ്ഞ മഹത്തായ ചിത്രരചന. തീ കാറ്റ് വിഴുങ്ങുന്ന നഗരത്തില്‍ കടിഞ്ഞാണ്‍ പൊട്ടിയോടുന്ന കുതിരയുടെ ദൃശ്യം യുദ്ധ വിരുദ്ധതയുടെ ആഗോളമായ ചിഹ്നമായി മാറുകയായിരുന്നു.

ഗൂര്‍ണീക്കോ
1937 ഏപ്രില്‍ 26 തിങ്കള്‍ സായാഹ്നം.സ്പാനിഷ് നഗരമായ ഗൂര്‍ണിക്കോയുടെ  ടൌണ്‍ മാര്‍ക്കറ്റ് ജനനിബിഡമായിരുന്നു. തലയ്ക്ക് മുകളിലൂടെ പാഞ്ഞ് പോകുന്ന വിമാനങ്ങളുടെ ഇരമ്പലാണ് പിന്നീട് അവര്‍ കേട്ടത്.പീന്നീട് മരണം ഭീകരമായ സ്ഫോടനങ്ങളുമായി ഗൂര്‍ണിക്കന്‍ ജനതയുടെ ജീവിതം കവര്‍ന്നെടുത്തു.  ജര്‍മനിയുടെയും ഇറ്റലിയുടെയും നാസിവ്യോമസേന മൂന്നു മണിക്കൂറുകളാണ് 110 ചതുരശ്ര കീലോ മീറ്റര്‍ മാത്രം വിസ്തീര്‍ണ്ണം ഉണ്ടായിരുന്ന ഗൂര്‍ണിക്കോ നഗരത്തിനു മുകളില്‍ ബോംബുകള്‍ വര്‍ഷിച്ചത്. പോര്‍വിമാനങ്ങള്‍ ഇന്ധനം തീരുന്നതുവരെ ബോംബുകള്‍ ഇട്ട ഫാസിസ്റ്റ് വിമാനങ്ങള്‍. തിരിച്ചുപോയി ഇന്ധനം നിറച്ച്‌ വീണ്ടും ആക്രമണങ്ങള്‍ ആവര്‍ത്തിച്ചു. 4.30 നും 7.30 നും ഇടയ്ക്ക് 31 ടണ്‍ ബോംബുകളാണ് ഗൂര്‍ണിക്കോയില്‍ വര്‍ഷിച്ചത്. ഗൂര്‍ണിക്കോയുടെ മാര്‍ക്കറ്റ്‌ പരിസരം മുഴുവന്‍  മനുഷ്യരുടെയും മൃഗങ്ങളുടെയും ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. ആക്രമണത്തില്‍ ആ നഗരം പൂര്‍ണ്ണമായും തകര്‍ത്തു തരിപ്പണമാക്കി.

1936 -ലെ തെരഞ്ഞെടുപ്പില്‍  ജനകീയമുന്നണിയുടെ റിപബ്ലിക്കന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍.ജര്‍മ്മന്‍‌ ഇറ്റാലിയന്‍ ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ സഹായത്തോടെ സ്പെയ്നിലെ ഫാസിസ്റ്റ് കക്ഷികള്‍  സ്പെയിനിലുടനീളം സൈനിക കലാപം ആരംഭിച്ചു. ഇത് രൂക്ഷമായ അഭ്യന്തരയുദ്ധമായി പരിണമിച്ചു. ജനറല്‍ ഫ്രാങ്കോ എന്ന ക്രൂരനായ സൈനിക തലവനാണ് ഇത്തരം ആക്രമണത്തിന്‍റെ നെടുനായകത്വം വഹിച്ചത്. ക്രൂരമായ പീഡനങ്ങളാണ് ഫ്രങ്കോയുടെ സ്പാനിഷ് ദേശീയസൈന്യം ജനങ്ങള്‍ക്കുനേരെ അഴിച്ചുവിട്ടത്.  ഈ കലാപത്തിന് യാഥാസ്ഥിതികരായ സഭാ പുരോഹിതരുടെയും സൈന്യത്തിന്‍റയും, ഭൂവുടമകളുടെയും ,ഫാസിസ്റ്റുകളുടെയും പിന്തുണയുണ്ടായിരുന്നു. റിപബ്ലിക്കന്‍ പക്ഷത്തിന് തൊഴിലാളികളുടെയും വിദ്യാസമ്പന്നരായ മധ്യവര്‍ഗ്ഗത്തിന്‍റയും കമ്യൂണിസ്റ്റുകാരുടെയും സോഷ്യലിസ്റ്റുകളുടെയും പിന്തുണയുണ്ടായിരുന്നു. ഇവര്‍ക്ക് ലോകമെമ്പാടുനിന്നും സഹാനുഭൂതി ലഭിച്ചിരുന്നു. ലോകമെങ്ങുമുള്ള ജനാധിപത്യവിശ്വാസികളുടെ ഐക്യദാര്‍ഢ്യം സ്പെയിനിലെ പൊരുതുന്ന ജനങ്ങളെ തേടിയെത്തി.ഇന്ത്യയില്‍ നിന്ന് ആക്കാലത്ത് നെഹറുവും ഐക്യദാര്‍ഢ്യം സ്പെയിനില്‍ എത്തിയിരുന്നു. സ്പെയിനിലെ ജനങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് വിപ്ലവകാരികള്‍ ഒഴുകിയെത്തി. സ്പെയിനിലെ പൊരുതുന്ന ജനതയ്ക്ക് പിന്തുണയുമായി ലോകമെങ്ങും  ബുദ്ധിജീവികളുടെ കൂട്ടായ്മകള്‍ രൂപം കൊണ്ടു.

ഇത്തരം ജനകീയ മുന്നേറ്റത്തില്‍ ഭീതി പൂണ്ട നാഷനലിസ്റ്റ് ഫാസിസ്റ്റുകള്‍ ഇറ്റലിയും ജര്‍മനിയിലും അധികാരത്തിലിരുന്ന ഫാസിസ്റ്റ് സര്‍ക്കാരുകളുടെ സഹായം തേടി. മുസ്സോളിനിയും ഹിറ്റ്‌ലറും സ്പെയിനിലെ ഫാഷിസ്റ്റു ശക്തികള്‍ക്ക് സൈന്യവും ടാങ്കുകളും പോര്‍വിമാനങ്ങളും എത്തിച്ചുകൊടുത്തു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ പദ്ധതികളുമായി നടന്നിരുന്ന ഇറ്റലിയും ജര്‍മനിയും സ്പെയിനിനെ തങ്ങളുടെ പുത്തന്‍ ആയുധക്കോപ്പുകളുടെ പരീക്ഷണശാലയാക്കി മാറ്റി.

ഈ ഫാസിസ്റ്റ് ഭീകരതക്കെതിരായുള്ള ശക്തമായ പ്രതിഷേധം ചിത്രീകരിച്ചുകൊണ്ട് പിക്കാസോ ഗൂര്‍ണിക്കോയെ അനശ്വരമാക്കിയത്. യുദ്ധ വിരുദ്ധതയ്ക്ക് എക്കാലത്തും പ്രചോദനമേകുന്ന അനശ്വര ചിത്രം....

രചിതവിന് പ്രണാമങ്ങള്‍....

മനുഷ്യവേട്ടയുടെ സഫാരികള്‍ സൃഷ്ടിക്കുന്നവര്‍..


   ആഫ്രിക്കന്‍ സഫാരി എന്ന് കേട്ടിട്ടുണ്ട് ആഫ്രിക്കയുടെ കറുത്തഭൂമിയിലെ പുല്‍മേടുകളാണ് സഫാരികള്‍ മൃഗങ്ങള്‍ ശാന്തമായി വാഴുന്ന സ്ഥലം. വിശപ്പിന്‍റെ വിളിയില്‍ മാത്രം ഇരയെ ആക്രമിക്കുന്ന സിംഹ നീതി നിലനിന്നിരുന്ന  ഭൂമിക. അത്തരം ഒരു സ്ഥലത്തേക്ക് വേട്ടയുടെ തത്വവുമായി കടന്നുവന്നത് യൂറോപ്യന്മാരയിരുന്നു. തന്‍റെ പ്രദേശത്ത് നിന്ന് ഞാന്‍ എവിടെ പോകാന്‍ എന്ന് ചോദിക്കും രീതിയില്‍ തല ഉയര്‍ത്തി വേട്ടയാടാന്‍ എത്തിയവന് മുന്നില്‍ നില്‍ക്കുന്ന മൃഗങ്ങളെ വെടിവച്ച് രസിച്ചവര്‍  അത്  തന്‍റെ വേട്ടയുടെ ശൂരത്വമായി പുറം ലോകത്തില്‍ കഥകള്‍ വിളമ്പി..പീന്നീട് അവിടം സന്ദര്‍ശിച്ച ഒരു സാഹിത്യകാരന്‍റെ കുറിപ്പ് വായിച്ചപ്പോഴാണ് യൂറോപ്യന്‍റെ വേട്ടക്കഥയുടെ യാഥാര്‍ത്ഥ്യം മനസ്സിലായത്. കുറച്ച് നീണ്ടുപ്പോയ ആമുഖം ആയി ഇത് മാറിയതില്‍ ക്ഷമിക്കുക...
             സഫാരിയെ കുറിച്ച് ഓര്‍ക്കുവാന്‍ എന്താണ് കാര്യം എന്ന് ചോദിച്ചാല്‍ ഇന്നലെ വന്ന ഒരു വാര്‍ത്തയാണ്.കുപ്രസിദ്ധമായ കടല്‍ കൊലപാതകത്തിന്‍റെ നഷ്ടപരിഹാര കേസ് ഒത്തുതീര്‍ന്നു. 1 കോടി രൂപവീതം  കടലില്‍ പൊലിഞ്ഞ ജീവിതത്തിന് പകരമായി കുടുംബങ്ങള്‍ക്ക് നല്‍കിയാണ് നഷ്ടപരിഹാര കേസ് ഒത്തുതീര്‍പ്പാക്കിയത്.എല്ലാ മാധ്യമങ്ങളും ഒത്തുതീര്‍പ്പായി എന്ന് തന്നെയാണ് കൊടുത്തിരുന്ന നിയമ പരമായി ഹൈക്കോടതി ലോകയുക്തയ്ക്ക് മുന്നില്‍ നടത്തിയ നടപടിയെ അങ്ങനെ മാത്രമേ പറയാന്‍ കഴിയു എന്നായിരിക്കാം അതിന് ലഭിക്കുന്ന മറുപടി.എന്നാല്‍ ഇത് ഒരു ഒത്തുതീര്‍പ്പാല്ല കേസ് ഒതുക്കലാണ് നടന്നത്.
  സാധരണമായി നമ്മുക്ക് തോന്നാവുന്ന ചില നല്ല ചിന്തകള്‍ ഉണ്ട് കേസും ബഹളവും ഇല്ലാതെ ആ കുടുംബത്തിന് ജീവിക്കേണ്ടത് ലഭിച്ചല്ലോ എന്ന ചിന്ത. ശരിയായിരിക്കാം പക്ഷെ ഒരു കോടി രൂപ എന്നത് മരിച്ചുപോയവരുടെ ജീവന്‍റെ വിലയാകുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. സാധാരണമായ ഒരു മരണമല്ല നിരായുധരായി അന്നം കണ്ടെത്താന്‍ ജോലി ചെയ്യുന്നവരെ പച്ചയ്ക്ക് വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന് കൂടി ഓര്‍ക്കുക.
 നിയമപരമായ ചില സംശയങ്ങള്‍ ചൂണ്ടികാണിക്കുവാനണ് ആദ്യം ഉദ്ദേശിക്കുന്നത്. തങ്ങള്‍ക്ക് അന്താരാഷ്ട്ര കടല്‍ നിയമങ്ങളാണ് ബാധകമാവുക എന്ന് വാദിക്കുന്ന ഇറ്റാലിയന്‍ അധികൃതര്‍ എന്തിന് ഇന്ത്യന്‍ നിയമപ്രകാരമുള്ള ഒരു ഒത്തുതീര്‍പ്പിന് തയ്യാറായി.. ഒരിക്കലും അന്താരാഷ്ട്ര നിയമപ്രകാരം നഷ്ടപരിഹാര തുക ഒരു കോടിയില്‍ ഒതുങ്ങില്ല എന്ന യാഥാര്‍ത്ഥ്യം ഇറ്റലി മറന്നതാണോ അതോ മരിച്ച മത്സതോഴിലാളികളുടെ കുടുംബത്തിന്‍റെ പരാതികള്‍ ഒതുക്കാന്‍ ഇറങ്ങിയ 'പട്ടക്കാര്‍' മറച്ചുവച്ചതാണോ..
ഇറ്റാലിയന്‍ ഇരട്ടത്താപ്പും അതിന് ചൂട്ടുപ്പിടിച്ച ഇടത്തരക്കാരുടെയും കള്ളക്കളി ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു.
    കൊല കേസില്‍ തങ്ങള്‍ക്ക് ഇന്ത്യന്‍ നിയമം ബാധകമല്ല എന്ന് പറയുന്നവര്‍ പിന്നെ എന്തിന് നഷ്ടപരിഹാര കേസില്‍ ഇന്ത്യന്‍ നിയമം അംഗീകരിക്കണം..?
ഇനി ചില സത്യങ്ങള്‍  കപ്പലില്‍ നിന്ന് വെടിവെച്ച് മത്സ്യതോഴിലാളികളെ കൊന്ന രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കും ക്രിസ്തുവിന്റെ നാമത്തില്‍ മാപ്പ് നല്‍കുന്നതായി മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ കേസ് ഒതുക്കല്‍ രേഖയില്‍ ഒപ്പുവച്ച ശേഷം വ്യക്തമാക്കി. വെറും വ്യക്തമാക്കല്‍ അല്ല മുദ്രപ്പത്രത്തില്‍ ഇക്കാര്യം രേഖപ്പെടുത്തി ഒപ്പിട്ടു നല്‍കുകയും ചെയ്തു. ഫിബ്രവരി 15-ന് ഉണ്ടായ സംഭവത്തില്‍ കടുത്ത വിഷമമുണ്ടെന്നാണ് കപ്പലില്‍ നിന്നുള്ള വെടിവെപ്പിനെപ്പറ്റി രേഖയില്‍ പറയുന്നത്. അനാവശ്യമായിരുന്ന ആ സംഭവം തങ്ങളുടെ ജീവിതത്തെ എന്നന്നേക്കും ബാധിക്കുന്നതാണ്. എന്നാല്‍ അതിന്റെ പേരില്‍ എടുത്ത കേസുകളില്‍ നാവികരെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും രേഖയില്‍ പറയുന്നു. മാപ്പ് നല്‍കി പ്രതിയെ മോചിതനാക്കുക എന്ന രീതി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അംഗീകരിക്കുന്നില്ല എന്ന യാഥാര്‍‌ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ ഈ രേഖയ്ക്ക് പ്രധാന്യമുണ്ട്. നിലവില്‍ ഈ കുടുംബം കര്‍ത്താവിന്‍റെ പേരില്‍ കേസില്‍ നിന്ന് പിന്മാറി കഴിഞ്ഞു എന്നത് വ്യക്തമായിരിക്കുന്നു അതിനാല്‍ തന്നെ വാദികള്‍ ഇല്ലാത്ത കേസ് എങ്ങനെ നിലനില്‍ക്കും. അതായത് നിലവില്‍ നീണ്ടകര പോലീസിന്‍റെ എഫ്ഐഅറി നുമുകളിലുള്ള കേസ് മാത്രമാണ് കോടതിക്ക് മുന്നില്‍ വരുക. കോടതിയില്‍ കേന്ദ്രത്തില്‍ നിന്നുള്ള മുഖ്യഭാഷകന്‍ കഴിഞ്ഞവാരം ചോല്ലിയ മണ്ടത്തരം വീണ്ടും അവര്‍ത്തികുകയാണെങ്കില്‍ ആ കേസും ഗോപി. അത് മണ്ടത്തരം അല്ല ഇറ്റലിക്കാര്‍ തിരക്കഥ വച്ചാണ് കളിച്ചത് എന്നത് മറ്റോരു കാര്യം. ഇത്തരം ഒരു ഒത്തു കളി അനുവദിച്ച് കൊടുത്തതിലൂടെ നല്‍കുന്ന സന്ദേശത്തിനെ എന്താണ്. നിങ്ങള്‍ ഇന്ത്യയില്‍ വന്ന് കൊന്നാല്‍ ഒരു കോടി നഷ്ടം കൊടുത്തല്‍ നിങ്ങള്‍ക്ക് രക്ഷപ്പെടാം എന്നല്ലെ അതാണ് മുകളില്‍ പറഞ്ഞ സഫാരിയുടെ കാര്യം വരുന്നത് ഇനി വെള്ളക്കാരന്‍ വീണ്ടും വരാം തോക്കുമായി എന്നിട്ട് അറേബ്യന്‍ സീ സഫാരിയാക്കും ഇത് എന്‍റെ സ്ഥാലമാട എന്ന് പറയുന്നവരുടെ തല നോക്കി ഉന്നം പിടിക്കും,വെടിപോട്ടിക്കും...
അപ്പോഴും അന്യന്‍റെ വിയര്‍പ്പിന് അപ്പവും വീഞ്ഞും കഴിച്ച് മദിച്ച കര്‍ദിനാള്‍മാരും (രഞ്ജി പണിക്കര്‍ക്ക് നന്ദി) കരിങ്കാലികളും ഇറങ്ങും ഒത്തുകളിക്ക്...ഇതോക്കെ കാണുമ്പോള്‍ പണ്ട് തമ്പുരക്കന്മാരുടെ ഓളിസേവയ്ക്ക് ചൂട്ടുപിടിച്ച് നടന്ന ചിലരെയാണ് ഓര്‍മ്മ വരുക...നേറിക്കേട്ട ചരിത്രം പുനരവതരിക്കും പുതിയ രൂപത്തില്‍.
പിന്നെ വിദ്യാഭ്യാസം ഇല്ലാത്ത ഒരു അരയ കുടുംബത്തെ പറ്റിച്ചു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിക്ക് ഇടമില്ല....
ഓപ്പം കേരള ഇനതയെയും....
(ബോട്ട് തകര്‍ന്ന്  ലക്ഷങ്ങള്‍ കടക്കാരനായ ഒരു മനുഷ്യന്‍റെ കഥ ഉണ്ടായിരുന്നു അയാളെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ..?)