Friday, 20 September 2013

മൂന്ന് തോന്നിവാസങ്ങള്‍


ന്യൂജനറേഷന്‍

ഒരു പെണ്ണിനെ കെട്ടാന്‍ വേണം
അത്യവശ്യം ബിബിസി കാണണം
ആഗോളവത്കരണത്തെക്കുറിച്ച് പ്രബന്ധം എഴുതാന്‍ കഴിയണം
ഖലില്‍ ജിബ്രാന്റെ പദ്യം വൃത്തം ചോല്ലാത പാടണം
ലെഗിന്‍സ് നിര്‍ബന്ധമായി ധരിക്കണം..

സോറി ,


ഭാര്യ അമ്പലത്തില്‍ പോയപ്പോള്‍
എന്റെ പഴയ വിവാഹ പരസ്യം എടുത്ത് നോക്കിയതാണ്
ജീന്‍സ് ഇട്ടതിന് തല്ല് കിട്ടിയ മോള്‍ അപ്പുറത്ത് നിന്ന്
തറ ചവുട്ടി പൊളിക്കുന്നു
കയ്യില്‍ ചുരുട്ടി വച്ച മനോരമയുമായി
അവള്‍ ഇപ്പോ കയറി വരും
സോ.. സൈന്‍ ഔട്ട്....


 

ലൈവാണോ..?

മരിച്ചത്
കസിനാണ്
ബന്ധത്തിലുള്ളയാള്‍..
നാട്ടിലെ പൊതുകാര്യ പ്രസക്തന്‍
വന്നു..കണ്ടു..
ചാനല്‍ ടാഗ് കണ്ടപ്പോള്‍
പരേതന്‍ എഴുന്നേറ്റ് ചോദിച്ചു
ലൈവ് ആണോ..?
അല്ല
വീണ്ടും പരേതന്‍ മരിച്ചു..



 

പച്ചപരിഷ്‌കാരി

അവന്‍ ഇന്നലെ ഡൈറ്റ് ഓഫ് ബര്‍ത്തുള്ള
ജാനുവേച്ചിയുടെ കൊച്ചിനോട് പോലും ചോദിച്ചു
ഫേസ്ബുക്കിലുണ്ടോ..?
തെങ്ങില്‍ കയറുന്ന രാഘവേട്ടനോട്
അടുത്ത കവുങ്ങില്‍ കയറിയാണ്
അവന്‍ ചോദിച്ചത്
ഫേസ്ബുക്കിലുണ്ടോ.?
ഒടുവില്‍ പാവം ശശി മറുപടി കൊടുത്തു
എസ്എല്‍സി ബുക്കുണ്ട്.. പക്ഷെ കണക്കില്‍ പൊട്ടിയതാ...




Friday, 14 December 2012

ഒരു പ്രണയ കഥയുടെ തുടക്കം...ഭാഗം 1


മരണത്തിനോളം തണുപ്പുണ്ടാകുമോ...
അതിന് ഞാന്‍ മരിച്ചുനോക്കിയിട്ടില്ല,
ഓ..ശരിയാ
എന്നാല്‍ ഇനിക്ക് വേണ്ടി ഒന്ന് മരിച്ചുനോക്കിക്കൂടെ...?
സോറി സമയമില്ല എന്നാണ് പറയാന്‍ തോന്നിയത്. പക്ഷെ ഞാന്‍ അത് പറഞ്ഞാല്‍ അടുത്തിരിക്കുന്ന സാധനം മരിച്ച് കളഞ്ഞെക്കുമോ എന്ന് ഇനിക്ക് പേടിയുണ്ട്.

പക്ഷെ ഇത്രയും നേരം നിങ്ങള്‍ ചിന്തിച്ചിരിക്കും, മരണത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരാള്‍ എന്തിനാണ് ഒപ്പമെന്ന്..അല്ലെങ്കില്‍ ഞാന്‍ എന്താണ് മരണത്തെക്കുറിച്ച് മാത്രം പറയുന്നതെന്ന് എന്നാല്‍ സോറി..അത് അങ്ങനെയാണ്...

ഇത് എന്‍റെ സുഹൃത്താണ്...
പെണ്‍ സുഹൃത്ത് എന്ന് പറഞ്ഞാല്‍ അതായിരിക്കും ശരി.. ഇനിക്ക് പലപ്പോഴും ഉപദേശങ്ങള്‍ തന്നിട്ടുണ്ട്,,എന്നോടപ്പം ചിരിച്ചിട്ടുണ്ട് എന്നാല്‍ കരഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നില്ല...
പക്ഷെ ആരോടും പറയാതെ എനിക്ക് വേണ്ടി കരഞ്ഞിട്ടുണ്ടെന്ന് അര്‍ത്ഥം വരുന്ന എസ്.എം.എസ് എനിക്ക് കഴിഞ്ഞ രണ്ടു ദിവസമായി അയച്ചുകൊണ്ടിരിക്കുന്നു....

മറ്റോരു സുഹൃത്തിനോട് ചോദിച്ചു അല്ല ഇത് എന്തെങ്കിലും രോഗമാണോ..
നിനക്കോ അവള്‍ക്കോ..?
സത്യമായും ഇനിക്ക് രോഗമോന്നും ഇല്ല, അവളുടെ കാര്യമാണ് ഞാന്‍ ചോദിച്ചത്...?
നിന്നോട് പ്രേമമാണ്..ശരിയാണോ പെട്ടന്ന് ഒരു ആകാക്ഷയില്‍ ചോദിച്ചു..
എന്നാല്‍ ആ ആകാംക്ഷ ഉടന്‍ തന്നെ തിരിച്ചെടുത്തു, ആര് പറഞ്ഞു...
നിയോരു മണ്ടനായതിനാല്‍ അത് മനസ്സിലാകില്ല, പക്ഷെ ഇനിക്ക് മനസ്സിലാകും (സോറി ഈ പറഞ്ഞത് പെണ്‍സുഹൃത്തല്ല)

പിന്നെ ഈ കഥ തുടരും, കാരണം ഇത്രമാത്രമെ ഡവലപ്മെന്‍റ് ഉണ്ടായിട്ടുള്ളു..................................................

Tuesday, 9 October 2012

ചാരമാകാത്ത ചാരക്കേസ്



സുപ്രസിദ്ധമായ ചാരക്കേസ് പത്രങ്ങളില്‍ നിറയുമ്പോള്‍ ഈ എഴുതുന്നവന് ഒന്നോ-രണ്ടോ വയസ്സുണ്ടാകും അതിനാല്‍ തന്നെ വലിയ വായയില് വര്‍ത്തമാനം പറയുകായണെന്ന് കരുതരുത്. ഇനി കാര്യത്തിലേക്ക് കടക്കാം.മാധ്യമത്തിന്റെ അപരാമായ ശക്തി ഇത്രയും ഹിംസപരമായി ഉപയോഗിച്ച മറ്റോരു ഉദാഹരണം മലയാള പത്രചരിത്രത്തിലുണ്ടാകില്ല.

1992 ല്‍ ചാരക്കേസിനെക്കുറിച്ച് ജോണ്‍ മുണ്ടക്കയം എന്ന മനോരമയുടെ സീനിയര്‍ പത്രപ്രവര്‍ത്തകന്‍ എഴുതിയ പരമ്പരയാണ് കേസിനെ ഇത്രയും രൂക്ഷമാക്കിയതെന്ന് ആരും സമ്മതിക്കും. കോണ്‍ഗ്രസിലെ ഒരു വിഭാഗവുമായി ബന്ധപ്പെട്ട് ആദ്യം പുറത്തുവന്ന വാര്‍ത്ത പതിപുപോലെ പ്രതിപക്ഷ മാധ്യമങ്ങള്‍ ഏറ്റെടുത്തു എന്നാല്‍ അന്ന് സര്‍ക്കാറിനെ ആക്രമിക്കുക എന്നതിനപ്പുറം ഈ കേസ് വളര്‍ത്തുവാനുള്ള ഒരു അടിസ്ഥാന വിവരങ്ങളും ആ റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ രണ്ടാം ഘട്ടത്തിലാണ് ഇതിലേക്ക് മനോരമ കടന്നുവരുന്നത് മാലി കഥയും മറിയം റഷീദയും ഒക്കെ ചേര്‍ന്ന മസാലനന്നായി ചമയ്ക്കുന്നതും. രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍ എജന്റായിരുന്ന മാതഹരിയോട് ഉപമിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളും ഇതിലാണ് വന്നത്. അതില്‍ മറിയം റഷീദയെ വിശേഷിപ്പിച്ച ഒരു വാചകം മലയാള പത്രപ്രവര്‍ത്തക ചരിത്രത്തിലെ എറ്റവും വലിയ പൈങ്കിളിയാണെന്ന് പറയാം 'കിടപ്പറയിലെ ട്യൂണ മത്സ്യം' എന്നാണ് മറിയം റഷീദയെ ഇത്തരം ഒരു പരമ്പരയില്‍ വിലരുത്തിയത്. . നമ്പി നാരയണന്‍ കുറ്റവിമുക്തനാകുന്നതോടെ, ഐ.എസ്. ആര്‍. ഒ ചാരക്കേസ് ഒരു ഗൂഢലോചനയാണ് എന്ന സംശയം ബലപ്പെടുമ്പോള്‍ മറിയം റഷീദയെക്കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്രയും ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ആ പെണ്‍ജന്മത്തോടും മാപ്പിരക്കേണ്ടിയിരിക്കുന്നു കേരളത്തിലെ ഇന്നത്തെ പത്രപ്രവര്‍ത്തക പുലികള്‍

മനോരമയുടെ എല്ലാമായ തോമസ് ജേക്കബ്ബ് ചാരക്കേസിനെ ന്യായീകരിക്കുന്നത് വായിക്കുക...അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ നാഴിയെത്ര എന്നാണ് തോമസ് ജേക്കബ്ബ് ഉത്തരം നല്‍കുന്നത്. (തന്റെ പത്ര പ്രവര്‍ത്തക ജീവിതത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ മാധ്യമം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നും

മറിയം റഷീദ കിടപ്പറയിലെ ട്യൂണ മത്സ്യം തുടങ്ങി പരമ്പരയിലെ ചില വിശേഷണങ്ങള്‍ അത്യുക്തിയായിപ്പോയിട്ടില്ളേ?*

അത്തരം പ്രയോഗങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. ഇല്ളെന്നു പറയുന്നില്ല. ഇപ്പോഴത്തെ രാജ്യാന്തരബന്ധങ്ങളുടെ കാര്യമെടുത്താല്‍ ഇത്തരം കേസുകളിലെ സത്യാവസ്ഥ എങ്ങനെ അറിയാനാണ്? ഇവിടെ വേറൊരു ചാരക്കേസുണ്ടായി. ആ കേസില്‍ ഉള്‍പ്പെട്ടവര്‍ നിരപരാധികളാണെന്ന് കോടതി വിധിക്കുകയുണ്ടായി. കോടതിവിധിയുണ്ടായ പശ്ചാത്തലത്തെപ്പറ്റി ഇപ്പോഴും സംശയമുണ്ട്. വിദേശികളായ മൂന്നുനാലു പേരെപ്പറ്റിയായിരുന്നു. ആ രാജ്യത്തിന്‍െറ തലവനെ റിപ്പബ്ളിക് ദിന പരേഡിന്‍െറ മുഖ്യാതിഥിയായി കൊണ്ടുവരേണ്ട ആവശ്യം ഇന്ത്യക്കുണ്ടായിരുന്നു. ആയുധ ഇടപാടിലോ മറ്റോ അവരെക്കൊണ്ട് എന്തോ കാര്യം നേടാനുണ്ടായിരുന്നു. കേസ് തീര്‍ക്കണം എന്ന ഒറ്റ ഉപാധിയിലാണ് അദ്ദേഹം വരാന്‍ സമ്മതിച്ചത്. ആനന്ദമാര്‍ഗികള്‍ക്ക് വിമാനത്തില്‍ ആയുധങ്ങള്‍ ഒളിച്ചുകടത്തിക്കൊണ്ടുവന്ന കിം ഡേവി ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുകയായിരുന്നു. ഒരു സുപ്രഭാതത്തില്‍ അദ്ദേഹം മോചിതനായി. ബ്രിട്ടനില്‍നിന്ന് നമുക്ക് അനുകൂലമായ എന്തോ തീരുമാനമുണ്ടാക്കുന്നതിനായിരുന്നു ഡേവിയുടെ മോചനം. ഇന്ദിരഗാന്ധി അധികാരത്തിലിരുന്നപ്പോള്‍ ഒരു ഗള്‍ഫ് രാജ്യത്ത് അവിടത്തെ ഒരു പ്രമുഖ  കുടുംബത്തില്‍ ഒരു കല്യാണം നടന്നു. വിദേശത്തു ഡിസൈന്‍ ചെയ്യിപ്പിച്ച പ്രത്യേക ആഭരണങ്ങളാണ് വധുവിന് ഒരുക്കിയിരുന്നത്. കല്യാണത്തിന് ഒരാഴ്ച മുമ്പ് അവരുടെ ഏറ്റവും വിശ്വസ്തനായ മലയാളി  മുഴുവന്‍ ആഭരണങ്ങളുമായി കടന്നുകളഞ്ഞു. തൃശൂര്‍ ജില്ലക്കാരനായിരുന്നു ഇയാള്‍. എങ്ങനെയെങ്കിലും കല്യാണത്തിനു മുമ്പ് ആഭരണം കണ്ടെടുക്കുന്നതിന് ഊര്‍ജിത അന്വേഷണമായി. ഇന്ത്യ ഉടനീളം ജാഗ്രതപാലിക്കാനും തിരച്ചില്‍ നടത്താനും പ്രധാനമന്ത്രി പ്രത്യേക ഉത്തരവ് നല്‍കി. ഒടുവില്‍ തൃശൂര്‍ ജില്ലയില്‍നിന്നുതന്നെ ഇയാളെ പിടികൂടി. ആഭരണങ്ങള്‍ കൈയോടെ കോടതിയില്‍ നിക്ഷേപിച്ചു. ഗള്‍ഫിലേക്ക് വിവരം നല്‍കി. പ്രധാനമന്ത്രി ക്ഷുഭിതയായി. കോടതിയില്‍ കൊടുക്കാന്‍ ആരു പറഞ്ഞു, ഇന്നു രാത്രി ഗള്‍ഫിലേക്ക് അയക്കേണ്ടതാണ്. അന്നു രാത്രിതന്നെ അയക്കുകയുംചെയ്തു. കോടതിയില്‍നിന്ന് എങ്ങനെ വിട്ടുകിട്ടിയെന്നോ കേസിന് എന്തു സംഭവിച്ചുവെന്നോ ഇന്നും എനിക്കറിയില്ല. എല്ലായിടത്തും രാജ്യതാല്‍പര്യത്തിനുവേണ്ടി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.
മഹത്തായ രാജ്യതാല്‍പര്യമാണ് ഇവര്‍ നടത്തിയതെന്ന് ഇന്ന് സംശയമില്ല...

ദില്ലിയില്‍ നിന്നും ആര്‍ പ്രസനനും, തിരുവനന്തപുരത്ത് നിന്ന് മാലിവരെയെത്തിയ ജോണ്‍ മുണ്ടക്കയം, രാമചന്ദ്രനും, എസ് രാധാകൃഷ്ണനും, കോയമ്പത്തൂരില്‍ നിന്ന് ബാല ചന്ദ്രന്‍. എ ഡി റിതി ബാഗ്ലൂര്‍,ഗോപന്‍ കോട്ടയം തുടങ്ങിയവരുടെ പരിശ്രമമായിരുന്ന അന്നത്തെ മനോരയുടെ അപസര്‍പ്പക പരമ്പര . ചാരക്കേസിനെ  ആഘോഷമാക്കി മാറ്റിയത് ഈ പരമ്പരയാണ്. പതിയേ ഇത് മറ്റ് പത്രങ്ങളും എറ്റെടുത്തു. ഒരു പാട് കുടുംബ ബന്ധങ്ങളും,ജീവിതങ്ങളും തകര്‍ന്നു. നമ്പി നാരായണനെപോലുള്ളവര്‍ കാലത്തിനോടും അതിനു പിന്നിലെ കറുത്ത ശക്തികളോടും പോരാടി വിജയം നേടി...
എന്നീട്ടും നുണക്കഥയുടെ ബാക്കി ഇന്നും പുറത്തു വരാതെയിരിക്കുന്നു...
പത്ര സര്‍ക്കുലേഷന്‍ ലഭ്യമാക്കുവാന്‍ മനോരമ നടത്തിയ വെറും നുണപ്രചരണമായിരുന്നോ ഇത്...
അല്ലെങ്കില്‍ കെ.കരുണാകരന്‍ എന്ന രാഷ്ട്രീയ താരത്തിന്റെ അവസാനം കുറിക്കാന്‍ കുറിച്ച തിരക്കഥയോ...
കാലം കാത്തിരിക്കുന്ന ഉത്തരങ്ങള്‍ ആവശ്യമാണ് ഈ ചോദ്യത്തിന് അത് നല്‍കാന്‍ കഴിയുന്നത് അന്ന് ഈ ഇല്ലാകഥകള്‍ എഴുതിയ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് ലോകം പൊട്ടിവീണാലും സ്വന്തം അഹങ്കാരം മറക്കാത്ത മാധ്യമക്കാരില്‍ നിന്ന് അത് പ്രതീക്ഷിച്ചാല്‍ നമ്മള്‍ അഹങ്കാരികളാകുമെന്നതിനാല്‍...
മുരളീധരന്റെ കത്തിനുള്ള മറുപടിക്കായി കാത്തിരിക്കാം.......

അന്നത്തെ ചില പത്രതാളുകള്‍



 (കടപ്പാട് -മറുനാടന്‍ മലയാളി)

Monday, 24 September 2012

തിലകന്റെ ഓര്‍മ്മകള്‍.....


രാവിലെ ഫെയ്സ്ബുക്കില്‍ നിന്നായിരുന്നു വിവരം അറിഞ്ഞത് ....
തിലകന്‍ എന്ന മഹാനടന്‍ ഇനി മുന്നില്‍ കഥാപത്രമായി എത്തില്ല...
പെട്ടന്ന് മനസ്സില്‍ വന്നത് ഒരു വാക്യമാണ് ലോകത്തിലെ എറ്റവും മികച്ച നടന്‍മാരോക്കെ ചിലപ്പോള്‍ ആ വാക്യത്തില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ടെന്ന് ചരിത്രം പറയുന്നുണ്ട്...
the most arrogant man
എന്താണ് തിലകന്‍ എന്ന നടന പ്രതിഭയെ ഇങ്ങനെ വിലയിരുത്താന്‍ എന്നെ ചിന്തിപ്പിച്ചതെന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എനിക്ക് മനസിലാകുന്നുമില്ല. പക്ഷെ മര്‍ലന്‍ ബ്രന്റോയുടെ അഭിനയശൈലിയോളം  പാകവും തഴക്കവുമുണ്ടായിരുന്നു തിലകന്‍ എന്ന അഭിനയ പ്രതിഭയുടെ ജീവിതത്തിന്....വെറുവാക്കല്ല..(കാരണം മര്‍ലന്‍ ബ്രന്റോയുടെ ഒരു ചിത്രംമാത്രമേ ഞാന്‍ ശ്രദ്ധയോടെ കണ്ടിട്ടുള്ളു.ഗോഡ്ഫാദര്‍.ഇംഗ്ലീഷ് മനസ്സിലാക്കുവാന്‍ പാടുപെട്ട്കണ്ട ചിത്രത്തിലെ ബ്രന്റോയുടെ മുഖത്തോട് വീണ്ടും വീണ്ടും എന്റെ മനസ്സ് ചേര്‍ത്തുവച്ചത് തിലകന്റെ മുഖമായിരുന്നു. അതായിരിക്കാം ഇത്തരം ഒരു താരതമ്യത്തിന് പ്രേരിപ്പിച്ചത്)
ഇനി കാലം ഇത്തിരി പിന്നോട്ട്,  തിലകന്‍ എന്ന നടനെ എറ്റവുമാദ്യം  മനസ്സില്‍ അടയാളപ്പെടുത്തിയ ചിത്രം എതാണെന്ന് അലോചിച്ചപ്പോഴാണ് കൌരവര്‍ എന്ന ചിത്രം മനസിലെത്തിയത്..ഒരു തരത്തിലുള്ള ഗുണവും അവകാശപ്പെടാനില്ലാത്ത ആ ചിത്രം എന്തുകൊണ്ട് എന്നു ചോദിക്കരുത്...എന്നിരിക്കിലും അതിലെ ക്രൂരനായ വില്ലന്‍ കഥാപത്രം തിലകന്‍ എന്ന നടന്റെ കഥപാത്രങ്ങളെ തള്ളികളയാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്...സ്വയം തിരസ്കൃതനായ ഒരു കാലം..ചിലപ്പോള്‍ ഞാന്‍ എന്ന സിനിമാസ്വദകന്‍ സ്വയം ഒളിച്ചോടിയതുമാകാം....
പിന്നീട് സിനിമ..എന്നത് പലപ്പോഴും..മാറി...ഒപ്പം തിലകന്‍ എന്ന നടനോടുള്ള അകല്‍ച്ചയും കാഴ്ചയിലേക്ക് ആസ്വദനത്തിന്റെ രുചിയും താളവും ലയിക്കുമ്പോള്‍ ഒട്ടനവധി ചിത്രങ്ങളിലുടെ തിലകന്‍ പ്രിയപ്പെട്ട താരമായി...
തിലകനെ നേരിട്ട് കണ്ടിട്ടില്ല....
ഇനി കാണുവാനും സാധിക്കില്ല...
ഉസ്താദ് ഹോട്ടലിലാണ് അവസാനമായി തിലകനെ കണ്ടത്. മരിച്ചപ്പോള്‍ രണ്ട് വാക്ക് കുത്തിക്കുറിക്കാനാണ് തോന്നിയത് എന്നാല്‍ തിലകന്‍ എന്ന അനുഗ്രഹിത നടന്റെ മരണത്തില്‍ ഒരു ആദരാഞ്ജലി അര്‍പ്പിക്കുവാന്‍ നോക്കുമ്പോഴാണ് മറ്റോരു മരണം എന്നെ അലട്ടിയത്...
അനുശോചനം- ഒരു അനുശോചനവും അര്‍ഹിക്കാത്ത ഒരു പരിപാടിയാണെന്ന് ഇന്ന് മനസ്സിലായി- അനുശോചനത്തിന്റെ അകാലമൃത്യൂവില്‍ അനുശോചിക്കുന്നു......................
(തിലകന്റെ കാര്യത്തിനെക്കാള്‍ എന്നെ ഇന്ന് സങ്കടത്തിലാക്കിയത് അനുശോചനത്തിന്റെ മരണമാണ്)..
ബെര്‍ളി തോമസിന്റെ വിമര്‍ശനവും ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മരണം പുല്‍കിയ ഒരു മനുഷ്യന്റെ ചിതയെരിയും മുന്‍പ് വിമര്‍ശനങ്ങള്‍ നടത്തുക എന്നത് മലയാളിയുടെ ശീലമായിരിക്കുന്ന എന്ന വിമര്‍ശനങ്ങളും ഒരു ഭാഗത്തുണ്ട്...
അതിനാല്‍ തന്നെ തിലകന്‍ എന്ന മനുഷ്യനെ മാറ്റി നിര്‍ത്തി പരിശോധിച്ചാല്‍ ചിലപ്പോള്‍ അത് ഒരു ശരിയായിരിക്കാം..
the most arrogant man  എന്ന പദാവലിയില്‍ ഒതുക്കാവുന്ന ഒരു മനുഷ്യനെ എതുവിധത്തില്‍ സഹിക്കാന്‍ സാധിക്കുമെന്ന് മറുചോദ്യത്തെയാണ് ഇവിടെ അഭിമുഖികരിക്കേണ്ടി വരുന്നത്.....എന്നാല്‍ തിലകന്‍ എന്ന അഭിനേതാവ് നല്‍കിയ മറുപടികള്‍ ഒത്തിരിയാണ്..ഇതിനെ തിരിച്ചറിയാതെപോയതിന്റെ മണ്ടത്തരമായിരിക്കാം...ചിലരുടെ അനുശോചനങ്ങളെ മുതലക്കണ്ണീരാക്കുന്നതിന് പിന്നില്‍ അത് മനസ്സിലാക്കുക....
വ്യക്തിയുടെ വ്യക്തിത്വത്തിനുമപ്പുറം വളരുന്ന കലയെ തിരിച്ചറിയാന്‍ കണ്ണും കാതും വേണം..................

മലയാളത്തിന്റെ മഹാനടന് ആദരാഞ്ജലികള്‍...............

Monday, 3 September 2012

പാപ്പീലോ ബുദ്ധയും....ദളിത് രാഷ്ട്രീയവും...(സാമൂഹ്യ ഷണ്ഡത്വം)


രു മുന്‍കൂര്‍ ജാമ്യത്തോടെ തുടങ്ങാം...
ഞാന്‍ ദളിതനല്ല
നക്സലേറ്റല്ല...
പാപ്പീലോ ബുദ്ധ എന്ന ചിത്രവും കണ്ടിട്ടില്ല....
സര്‍വ്വോപരി വാര്‍ത്തകള്‍ വിഴുങ്ങുന്നവനും അല്ല...
എന്നീട്ടും ഇന്ന് കണ്ട വാര്‍ത്തയില്‍ നിന്നു തുടങ്ങേണ്ടിയിരിക്കുന്നു..പാപ്പീലോ ബുദ്ധ എന്ന ചിത്രത്തിന് കേന്ദ്ര സെന്‍സറിംങ് ബോര്‍ഡ് അനുമതി നിഷേധിച്ചു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു
എന്താണ് ഈ ചിത്രത്തിന്റെ പ്രശ്നം എന്നത് അറിയാനുള്ള ആകാംക്ഷയ്ക്കുമപ്പുറം മറ്റെന്തോ ആ ചിത്രത്തിന് പിന്നിലുണ്ട് എന്നത് തന്നെയാണ് പ്രധാനമായും ഈ വാര്‍ത്ത ആദ്യം ഉണ്ടാക്കിയ ചിന്ത
കേരളത്തിന്റെ ദളിത് പാശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ് ഉന്നയിച്ചിരുന്ന മുഖ്യ ആക്ഷേപം മഹാത്മ ഗാന്ധിയെ അപമാനിച്ചു എന്നുള്ളതാണ്...
അപമാനിച്ചു എന്നതിനപ്പുറം വിമര്‍ശിക്കാനുള്ള സ്വതന്ത്രമായി എടുക്കാവുന്ന ഒരു വിഷയത്തെ എങ്ങനെ രാഷ്ട്രപിതാവിനെ അപമാനിക്കലാകും...
മീന കന്തസ്വാമിയുടെ ഒരു കവിതയ്ക്ക് എതിരെയും ചില ഗാന്ധി പ്രേമികള്‍ ഭീഷണി മുഴക്കിയത് ഓര്‍ക്കുക..
ആസാധരണമായ വ്യക്തി പ്രഭാവം സൂക്ഷിക്കുകയും അത് രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുകയും ചെയ്ത വ്യക്തിയാണ് മഹാത്മ ഗാന്ധി എന്നതില്‍ തര്‍ക്കമില്ല..പക്ഷെ അതിനാല്‍ വിമര്‍ശ്ശനങ്ങള്‍ക്ക്
അതീതനാണ് അദ്ദേഹം എന്ന അഭിപ്രായം ഇല്ല. ജീവിതം തന്നെ സ്വന്തം സന്ദേശമായി സമര്‍പ്പിച്ചുട്ടുള്ള ഗാന്ധി അത്യന്തികമായി ഒരു വിമര്‍ശനത്തിനുള്ള അവസരം കൂടിയാണ് നല്‍കിയിരിക്കുന്നത് എന്ന്  ഇരുട്ടത്ത് ചലച്ചിത്രം കാണുന്ന സെന്‍സര്‍ പുലിക്ക്  എന്തെ മനസ്സിലാകത്താത്.......

എന്തിരുന്നാലും ഇത് അത്രചെറിയ കാര്യമായി കാണുവാന്‍ തല്‍കാലം താല്‍പ്പര്യപ്പെടുന്നില്ല കാരണം ദളിത് സ്വത്യം എന്നതിനെ എന്തെന്നില്ലാത്ത തരത്തിലുള്ള കടന്നാക്രമണം ഇപ്പോള്‍ നടക്കുന്നുണ്ട്. മുഖ്യധാരയുടെ ഏമേര്‍ജിങ്ങ് ചര്‍ച്ചയോളം വരില്ലാത്തതിനാല്‍ എന്തോ ഇത്തരം ഉച്ചനീചത്വങ്ങള്‍ 'ചര്‍ച്ചിക്ക'പ്പെടുന്നില്ല...എവിടെയും ദളിത് വേട്ടയുടെ എറ്റവും വലിയ വെളിപ്പെടുത്തല്‍ വന്നത് ഈ അടുത്തക്കാലത്താണ് അത് ആരോക്കെ ചര്‍ച്ചചെയ്യപ്പെട്ടു എന്ന്  അറിയില്ല...

''കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് കേരളം ഏറെ ആഘോഷിച്ച സംഭവമാണ് വര്‍ക്കലയിലെ കൊലപാതകവും ദളിത് തീവ്രവാദമെന്ന വാക്കും. തീവ്രവാദത്തെക്കുറിച്ച് പറയാന്‍ ഭരണകൂടത്തിനും മാധ്യമങ്ങള്‍ക്കും എന്നും നൂറ് നാവാണ്. എതിര്‍ ശബ്ദങ്ങളെ തീവ്രവാദമെന്ന് മുദ്രകുത്തി അടിച്ചമര്‍ത്തുന്നതാണ് രീതി. ആടിനെ പട്ടിയാക്കുക പിന്നീട് തല്ലിക്കൊല്ലുക. തീവ്രവാദത്തിന്റെ നിറം പിടിപ്പിച്ച കഥകള്‍ക്കിടയില്‍ യഥാര്‍ത്ഥ ഭീകരവാദികള്‍ രക്ഷപ്പെടുന്നു.

2009 സെപ്തംബര്‍ 23ന് പുലര്‍ച്ചെ ശിവപ്രസാദെന്ന നിരപരാധിയെ ഒരുപറ്റം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി. തുടര്‍ന്ന് ഇന്ത്യകണ്ട ഏറ്റവും ക്രൂരമായ ദലിത് വേട്ടയക്ക് തുടക്കം കുറിക്കുകയായിരുന്നു. ഭരണകൂടത്തിന്റെ ആശീര്‍വാദത്തോടെ പോലീസിന്റെ കാര്‍മ്മികത്വത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങള്‍ അതിന് ചൂട്ടുപിടിച്ചു. പൊടിപ്പും തൊങ്ങലും വച്ച് ദലിതരോടുള്ള അറപ്പും വെറുപ്പും വാര്‍ത്തകളിലൂടെ പുറത്തുവന്നു.

രണ്ടുവര്‍ഷത്തിനിപ്പുറം കൊലപാതകത്തെക്കുറിച്ചും ദളിത് തീവ്രവാദത്തെക്കുറിച്ചും അന്വേഷിക്കുമ്പോള്‍ ഞെട്ടിക്കുന്ന വസ്തുതകളാണ് വ്യക്തമാകുന്നത്. ഇടതു സഖാക്കളും ശിവസേനയും മാധ്യമപ്രവര്‍ത്തകരും പോലീസും ചേര്‍ന്നൊരുക്കിയ ഗൂഢാലോചനയുടെ ഇരകളായിരുന്നു ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് എന്ന സംഘടന.'' 

http://www.doolnews.com/baiju-john-on-medias-and-cpim-ajenda-to-curtail-dhrm-malayalam-news-687.html
ഈ വെളിപ്പെടുത്തല്‍ ഈ ലിങ്കില്‍ വായിക്കാം.......


തീര്‍ത്തും തീപിടിപ്പിക്കാവുന്ന ഈ വിഷയം എവിടെയും പിന്നെ ഉന്നയിക്കപ്പെട്ട് കണ്ടില്ല
കേരളത്തിലെ ദളിതുകളെ മുഖ്യധാരയില്‍ നിന്ന് ഒഴിച്ചുനിര്‍ത്തുന്നതിന് സകല രാഷ്ട്രീയ-സാമൂഹിക പാര്‍ട്ടികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നത് ആദ്യമായിട്ടൊന്നുമല്ല...എങ്കിലും ഈ വാര്‍ത്തയ്ക്കും ശിവപ്രസാദിന്റെ കൊലപാതകത്തിനും നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ പുതിയൊരു രാഷ്ട്രീയമാനം ഉണ്ട്...അത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ടതായിരുന്നു..നിര്‍ഭാഗ്യം എന്നും കൂടപ്പിറപ്പായ ഒരു തലമുറയ്ക്ക് ലഭിച്ച തിരസ്കാരത്തിന്‍റെ ഏടില്‍ മറ്റോന്നായി മാത്രം ഇത് പരിണമിച്ചു.....

ഇതും കഴിഞ്ഞു റെയില്‍ പാളത്തില്‍ കണ്ടോരു ബോംബായിരുന്നു അടുത്ത വിഷയം. തീര്‍ത്തും പറഞ്ഞാല്‍ ഒരു നനഞ്ഞ പടക്കം. അതിനും ദളിത് ഭീകര വാദത്തിന്‍റെ ചമല്‍ക്കാരങ്ങള്‍ നല്‍കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് അരങ്ങേറിയത്. നാണമില്ലാതെ ദളിത് തീവ്രവാദി ബന്ധം വാര്‍ത്തയാക്കിയ ദേശീയ പത്രക്കാരന്‍റെ  വെളുത്തതോലിക്കാപ്പുറം  സമൂഹിക അസമത്വത്തിന്‍റെ കരിപിടിച്ച ഒരു മനസ്സ് ഉണ്ടായിരുന്നിരിക്കാം....

മോരും മുതിരയും പോലെ എന്ന് തോന്നും പക്ഷെ ഈ രണ്ട് സംഭവങ്ങള്‍ക്കും വിദൂരമായ സാമ്യങ്ങള്‍ ഈ ആധുനിക കേരളത്തിന്റെ അവസ്ഥയില്‍ കൈവരുന്നുണ്ട്. അടിയാള വര്‍ഗ്ഗത്തിന്റെ സ്വത്വബോധത്തെ എതുവിധത്തില്‍ തട്ടി ഇളക്കാം..അത് മുതലാക്കാം എന്നുള്ള പരീക്ഷണ ലായിനികള്‍ ചമക്കുന്ന വിഭാഗങ്ങള്‍ ഉദിച്ച് വരുന്ന അവസ്ഥയില്‍ പ്രത്യേകിച്ചും..ഹിന്ദു ഐക്യമെന്നോ..ചക്ക,മാങ്ങ എന്നോ എന്തും അതിനെ വിളിക്കാം. അതിനാല്‍ തന്നെ അടിച്ചമര്‍ത്തപ്പെടുന്നവന്റെ സ്വപ്നങ്ങള്‍ക്കും ഒരിക്കല്‍ ചുവന്ന നിറം വരുമെന്ന് ഓര്‍ക്കുക...............

Friday, 10 August 2012

വന്‍മതിലിന്‍റെ വന്‍ വീഴ്ച


മ്മുടെ നാട്ടില്‍ ഉരുള്‍പ്പോട്ടല്‍ മൂലം നഷ്ടങ്ങളും മരണങ്ങളും ഉണ്ടായെങ്കില്‍ വടക്കന്‍ ചൈനയിലേ ഹെബീ പ്രവിശ്യയില്‍ ഒരു ചരിത്ര സ്മാരകമാണ് തകര്‍ന്നത്. സാക്ഷാല്‍ വന്‍ മതിലിന്‍റെ ഒരു ഭാഗം നാല് ദിവസമായി തുടര്‍ന്ന മഴയില്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഡാജിഗാമന്‍ എന്ന സ്ഥലത്തെ മതിലിന്‍റെ ഭാഗമാണ് തകര്‍ന്നത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള വാര്‍ത്ത ആഴ്ചകള്‍ കഴിഞ്ഞാണ് ചൈന പുറത്ത് വിട്ടത്. ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ സാധരണമായി ജൂലൈ മാസങ്ങളില്‍ കനത്ത മഴയും ഉരുള്‍പ്പോട്ടലുകളും സാധരണമാണ്. വന്‍മതിലിന്‍റെ 36 മീറ്റര്‍ നീളത്തിലുള്ള ഭാഗമാണ് തകര്‍ന്നത്. എന്നാല്‍ ഇതിന്‍റെ അറ്റകുറ്റപ്പണികള്‍  ആരംഭിച്ചതായി പ്രദേശിക ഭരണകൂടം അറിയിച്ചിട്ടുണ്ട്.കനത്ത മഴയെതുടര്‍ന്ന് അടുത്തുള്ള കുന്നില്‍ നിന്ന് വന്‍തോതില്‍ വെള്ളപാച്ചില്‍ ഉണ്ടായതാണ് മതില്‍ തകരാനുള്ള കാരണമായി വിലയിരുത്തുന്നത്.നിലവില്‍ തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതിലില്‍ ആയിരക്കണക്കിന് അപകടകരമായ വിള്ളലുകള്‍ ഉള്ളതായണ് റിപ്പോര്‍ട്ട്. 1368 മുതല്‍ 1644 വരെ ചൈന ഭരിച്ചിരുന്ന മിങ് രാജവംശത്തിന്‍റെ കാലത്താണ് വന്‍മതില്‍ നിര്‍മ്മിച്ചത്. ചൈനയുടെ വടക്കന്‍ അതിര്‍ത്തിയെ സംരക്ഷിക്കാന്‍ പണിതീര്‍ത്തതായിരുന്നു ഈ മതില്‍.  ലോകാത്ഭുതങ്ങളില്‍ ഒന്നായണ് കണക്കിലെടുക്കുന്നത്. ചന്ദ്രനില്‍ നിന്ന് നോക്കിയാല്‍ കാണുന്ന എക മനുഷ്യ നിര്‍മ്മിതിയും ചൈനീസ് വന്‍മതിലാണ്.

Sunday, 5 August 2012

ഓര്‍മ്മകള്‍ മരിക്കില്ല...തുണ്ട് കടലാസ്സിലാണെങ്കിലും


സ്വഹൃദത്തിന്‍റെ ഒരു ദിനം..ഇന്ന് കിട്ടിയ ഒരു സമ്മാനം ഒരു സുവര്‍ണകാലത്തേക്ക് തിരിച്ചുപോകുവാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു.
പയ്യന്നൂര്‍ കോളേജിന്‍റെ അതിര്‍ത്തിയിലാണ് സുവോളജി ബ്ലോക്ക് അവിടെ എപ്പോഴും അനാട്ടമിയും, എംബ്രിയോളജിയും ക്ലാസിഫിക്കേഷനും തത്തികളിക്കും
അതിനെല്ലാം അപ്പുറം സിലബസിനപ്പുറം മനുഷ്യത്വമുള്ള ഒരു കൂട്ടം മനുഷ്യരും ഉണ്ടായിരുന്നു. എന്‍ട്രന്‍സിന്‍റെ ചില്ലയില്‍ നിന്ന് ചിറകോടിഞ്ഞ് വീണവരും
രസതന്ത്രത്തിന്‍റെയും ഉൌര്‍ജ തന്ത്രത്തിന്‍റെയും റോയല്‍ പളപ്പില്‍ നിന്നും പുറം തള്ളപ്പെട്ടവരുടെ ആഘോഷ സ്ഥലമായിരുന്നു അത്. എന്നാല്‍ ആരുടെയോ
ഭാഗ്യത്തിന് ഇതിന് ഉള്ളില്‍ വന്നവര്‍ക്ക് കയ്പ്പുള്ള അനുഭവങ്ങള്‍ ഒന്നും നല്‍കുന്നില്ല ആ മൂന്ന് വര്‍ഷങ്ങള്‍.. ..

സ്വഹൃദം പൂത്തുലഞ്ഞ മൂന്ന് വര്‍ഷങ്ങള്‍.
കോളേജ്കാലത്തെ ഏതോ   മടുപ്പിക്കുന്ന ക്ലാസില്‍ ആയിരിക്കാം പിന്നിലെ ബെഞ്ചിലിരുന്ന് വെറുതെ എന്തോക്കയോ കുത്തിക്കുറിച്ചു. ചില വരികള്‍ അത്
കവിതയാണെന്നോ കഥയാണോ
എന്നോന്നും പറയാന്‍ സാധിക്കില്ല. പക്ഷെ ചുരുട്ടികൂട്ടി എറിഞ്ഞ ആ കടലാസ്സ് കഷണങ്ങള്‍ ഇന്ന് വീണ്ടും കിട്ടി.
ഇത് സ്വന്തം കയ്യില്‍ സൂക്ഷിച്ച ഒരു സുഹൃത്ത് സൌഹൃദദിനത്തില്‍ എനിക്ക് സമ്മാനമായി ലഭിച്ചു...
നന്ദി സുഹൃത്തേ.......








































തെണ്ടി

അവിടെയും ഇവിടെയും
അല്ലാത്ത
എവിടെയോ
നോക്കിയിരിക്കുന്ന
കണ്ണിനോട്....
മൂക്ക് പറഞ്ഞു
ഇങ്ങോട്ട് നോക്കുവാന്‍...
ആവി പറക്കുന്ന ഭക്ഷണത്തിന്
നിന്നോട് പറയാനുള്ളത് ഒന്ന് മാത്രം
തെണ്ടി...എന്നും..തെണ്ടി....
.............................................................
മരണം

ഒരിക്കല്‍ മാത്രം കാണുന്ന
ഒരിക്കല്‍ മാത്രം കേള്‍ക്കുന്ന
ഒരു ശബ്ദം ഉണ്ട്
അതിന് പതിഞ്ഞ കാലോച്ചയാണ്
ഞാനും നീയും നടക്കുന്ന
കറുത്ത ഇടവഴികളില്‍
ചുവന്ന പുഴയോരങ്ങളില്‍
അടഞ്ഞുകിടന്ന തെരുവുകളില്‍
അത് ചിലപ്പോള്‍ ചാടി വീഴും
അത് മരണമാണ്.......
.................................................................
ടിക്കറ്റ്

ഒരു ടിക്കറ്റില്‍
രണ്ടു പേര്‍ക്ക് യാത്രചെയ്യാന്‍
പറ്റുമോ.....??
പറ്റും
ഞാനും അവളും ഇന്ന്
ഒരു ''വിഷകുപ്പി'' ടിക്കറ്റില്‍ യാത്ര തുടങ്ങി...
.......................................................
പുലി

ഞാന്‍ നിന്നോട് കുറേ ദിവസമായി
പറയണം..പറയണം
എന്ന് കരുതുന്നു
നീ
ഒന്നും വിചാരിക്കരുത്
എന്നെ
കുറിച്ച് ഒന്നും തോന്നരുത്
ഞാന്‍ പാവമായിരുന്നു
ഠേ...ഠേ...
"അവള്‍ പുലിയായിരുന്നു"
...........................................................
മാസ്ക്

ആദ്യമായി അവള്‍
'ചുംബിച്ചപ്പോള്‍'
അതിന്‍റെ മധുരം വിടാതിരിക്കാന്‍
ഞാന്‍ മാസ്ക് ധരിച്ചു
പക്ഷെ
അവള്‍ക്ക്
പന്നി പനി വന്നു എന്ന് അറിഞ്ഞത്
മുതല്‍ മാസ്കിന് വിള്ളല്‍
വീണു...
.................................


നാണം
കറുത്ത കണ്ണിനോട്
വെളുത്ത ശരീരമുള്ള കറുത്തമുടിക്കാരി
കുട്ടിചോദിച്ചു
''നാണമില്ലേ''
ഈ ചോദ്യങ്ങള്‍ മുന്‍പും കേട്ടിട്ടുള്ളതിനാല്‍
കണ്ണ് പറഞ്ഞു
''ഇല്ലാ''...
..........................
നന്ദി ഇത്രയും കാലം ഇത് കാത്തുവച്ച എന്‍റെ എല്ലാമായ സുഹൃത്തിന്